ടി20 ലോകകപ്പ്; ഫൈനലിൽ ഇന്ന് പാകിസ്താനും ഇംഗ്ലണ്ടും തമ്മിൽ കൊമ്പുകോർക്കും.!
ടി20 ലോകകപ്പിൻ്റെ എട്ടാമത് എഡിഷന് ഇന്ന് തിരശ്ശീല വീഴുകയാണ്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനെ നേരിടും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ന്യൂസീലാൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ഫൈനലിൽ കയറിയത് എങ്കിൽ ഇന്ത്യയെ നാണം കെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്. ഈ 2 ടീമുകളും ഇന്ന് പരസ്പരം കൊമ്പുകോർക്കുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കും എന്ന് പ്രവചിക്കുക അസാധ്യം. എന്തായാലും ഒരു കാര്യം ഉറപ്പാണ് ആര് കിരീടം നേടിയാലും അവരുടെ രണ്ടാം കിരീടനേട്ടം ആയിരിക്കും അത്. ഇതിന് മുമ്പ് 2009 ലെ ലോകകപ്പിലാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിക്കൊണ്ട് പാകിസ്താൻ കിരീടം ചൂടിയത്. ഇംഗ്ലണ്ട് ആകട്ടെ തൊട്ടടുത്ത വർഷം 2010ൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ കീഴടക്കിക്കൊണ്ട് കിരീടം നേടി.
എന്തായാലും ബോളിങ്ങിൻ്റെ കരുത്തിൽ പാകിസ്താനും ബാറ്റിങ്ങിൻ്റെ കരുത്തിൽ ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ മെൽബണിൽ തീപാറുമെന്ന് ഉറപ്പ്. മത്സരത്തിൻ്റെ തുടക്കത്തിലും മത്സരത്തിനിടെയിലും മഴ പെയ്യാൻ ഉള്ള സാധ്യതകൾ ഉണ്ട്. അങ്ങനെ വന്നാൽ മത്സരം പരിമിത ഓവറിലേക്ക് വെട്ടിച്ചുരുക്കേണ്ടി വരും. ഇനി മഴ മൂലം കളി തടസപ്പെട്ടാലും റിസർവ്വ് ദിനമായ നാളത്തേക്ക് കളി മാറ്റും. എന്നാലും മാക്‌സിമം ഇന്ന് തന്നെ കളിക്ക് തീരുമാനം ആക്കുവാൻ ആകും അധികൃതർ ശ്രമിക്കുക. ഫൈനൽ ആണെങ്കിൽ പോലും മെൽബണിൽ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല. ഈ ഗ്രൗണ്ടിലെ ആദ്യം ബാറ്റിംഗ് ചെയ്യുന്ന ടീമിൻ്റെ ആവറേജ് സ്കോർ 167 ആണ്. അതുകൊണ്ട് തന്നെ നല്ലൊരു ടോട്ടൽ പടുത്തുയർത്താൻ സാധിച്ചാൽ അത് രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങുന്ന ടീമിന് മേൽ വലിയ സമ്മർദ്ദം ചെലുത്തും.
എന്തായാലും ആരാകും ടോസ് നേടുക, ആരാകും ആദ്യം ബാറ്റ് ചെയ്യുക, ആരാണ് കിരീടത്തിൽ മുത്തമിടുക എന്നൊക്കെ അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാകും. പാകിസ്താൻ്റെ ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് മുട്ടുമടക്കുമോ… അതോ ഇംഗ്ലണ്ടിൻ്റെ ബാറ്റിങ്ങിന് മുന്നിൽ പാകിസ്താനും നിഷ്പ്രഭരാകുമോ.. എന്ന് നമുക്ക് കണ്ടുതന്നെ അറിയാം.