പന്തിന് പകരം കാർത്തിക്കോ? മുന്നറിയിപ്പുമായി ഗംഭീർ
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള ടീം മാനേജ്മെന്‍റിന്‍റെ നീക്കത്തിനെതിരെയാണ് ഗംഭീറിന്‍റെ മുന്നറിയിപ്പ്.
ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാല്‍ ഫിനിഷറായി മാത്രമെ ഉപയോഗിക്കാനാവൂ എന്നും മറുവശത്ത് റിഷഭ് പന്ത് ആണെങ്കില്‍ ഏത് സാഹചര്യത്തില്‍ ബാറ്റിംഗിന് അയക്കാവുന്ന ബാറ്ററാണെന്നും ഗംഭീര്‍ പറഞ്ഞു. ബാറ്ററെന്ന നിലയില്‍ കൂടുതല്‍ വ്യത്യസ്തകള്‍ ഉള്ളതും റിഷഭ് പന്തിനാണ്. മാത്രമല്ല, കാര്‍ത്തിക്കിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിംഗ് സാധ്യതകളെ പരിമിതപ്പെടുത്തുമെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു.
തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടാല്‍ കാര്‍ത്തിക് ആണ് പ്ലേയിംഗ് ഇലവനിലെങ്കില്‍ ഇന്ത്യക്ക് ഒരുപാട് പരിമിതികളുണ്ടാകുമെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. 10 പന്ത് മാത്രം കളിക്കാനായി ഒരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ എടുക്കുന്നതിനെക്കാള്‍ നല്ലത് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്നൊരു കളിക്കാരനെ എടുക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.