ലോകകപ്പിനേക്കാൾ വലുതാണ് കരിയർ; ബുംറയുടെ കാര്യത്തിൽ പ്രതികരണവുമായി രോഹിത്
ട്വന്‍റി 20 ലോകകപ്പ് പ്രാധാന്യമേറിയതെങ്കിലും കരിയര്‍ അതിനേക്കാൾ പ്രധാനമായതുകൊണ്ടാണ് ജസ്പ്രീത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ. പരിക്ക് കാരണം ജസ്പ്രീത് ബുംറയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായ സംഭവത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിക്കുന്നത്.
ഇപ്പോള്‍ 27-28 വയസ് മാത്രം പ്രായമുള്ള ബുംറക്ക് ഇനിയും മുന്നോട്ട് ധാരാളം സമയം ശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മെല്‍ബണില്‍ ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അത്തരമൊരു റിസ്‌ക് എടുക്കാനാകില്ല. നമ്മള്‍ സംസാരിച്ച എല്ലാ വിദഗ്ധരും ഇതേ കാര്യമാണ് പറഞ്ഞത്. ബുംറയ്ക്ക് മുന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്. ഒട്ടെറെ മത്സരങ്ങളില്‍ ഇനിയും പങ്കെടുത്ത് ടീം ഇന്ത്യയെ വിജയങ്ങളില്‍ സഹായിക്കാന്‍ അദ്ദേഹത്തിനാകും. ബുംറയുടെ അഭാവം ടീമിന് തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും രോഹിത് വ്യക്തമാക്കി.
ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി ഓസ്ട്രേലിയയില്‍ എത്തിയ പേസര്‍ മുഹമ്മദ് ഷമിയെ കുറിച്ചും രോഹിത് മനസുതുറന്നു. ‘മുഹമ്മദ് ഷമിയെ ഞാനടുത്ത് കണ്ടിട്ടില്ല. എന്നാല്‍ ഷമി മികച്ച ഫിറ്റ്‌നസിലാണ് എന്നാണ് മനസിലാക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പൂര്‍ണ പരിശീലന സെഷനുകള്‍ കഴിഞ്ഞാണ് താരം വരുന്നതെന്നും രോഹിത് പറഞ്ഞു.