ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; U17 വനിതാ ലോകകപ്പ് വേദി നഷ്ടമായി
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (AIFF) വിലക്കി ഫിഫ. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായി പറയപ്പെടുന്നത്. ഇതോടെ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കും.
ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. സംഘടനയുടെ ഭരണത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. സംഘടനയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നാണ് അറിയാൻ കഴിയുന്നത്.
വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചതാണ് ഫിഫയുടെ നടപടിയിലേക്കെത്തിച്ചത്.