ഔദ്യോഗിക പ്രഖ്യാപനം എത്തി, പോഗ്ബ ഇനി യുവെന്റസിൽ
ഫ്രഞ്ച് താരം പോൾ പോഗ്ബയെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറ്റാലിയൻ ക്ലബായ യുവെന്റസ്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിച്ച് ക്ലബുവിട്ട സൂപ്പർതാരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് യുവെ സ്വന്തമാക്കിയിരുന്നത്.
താരത്തിന്റെ കൂടുമാറ്റത്തെ കുറിച്ച് നേരത്തെ തന്നെ ഉറപ്പായിരുന്നെങ്കിലും കരാറും മെഡിക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ യുവെന്റസ് ഇപ്പോഴാണ് പൂർത്തിയാക്കിയത്. 29 കാരനായ ഫ്രഞ്ച് താരം 2012 നും 2016 നും ഇടയിൽ ഇറ്റാലിയൻ ടീമിൽ മുമ്പും കളിച്ചിരുന്നു. ഇറ്റലിയിലെ മിന്നും പ്രകടനത്തിലൂടെ ലോകോത്തര താരമായി മാറിയ പോഗ്ബ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ലോക റെക്കോർഡ് തുകയ്ക്കാണ് കൂടുമാറ്റം നടത്തിയത്.
ഏകദേശം 89 ദശലക്ഷം പൗണ്ടിനാണ് (112 മില്യൺ) താരത്തെ അന്ന് ചുവന്ന ചെകുത്താൻമാർ സ്വന്തമാക്കിയത്. എന്നാൽ ഫോമിൽ സ്ഥിരത നിലനിർത്താൻ കഴിയാതിരുന്ന താരം ഏറെ വിമർശനങ്ങളാണ് യുണൈറ്റിൽ ഏറ്റവുവാങ്ങിയത്. പ്രീമിയർ ലീഗ് ക്ലഹൃബിലെത്തി ആദ്യ സീസണിൽ ലീഗ് കപ്പും യൂറോപ ലീഗും നേടിയെങ്കിലും പിന്നീട് യുണൈറ്റഡിനാപ്പം നേട്ടങ്ങളുണ്ടാക്കാൻ പോഗ്ക്കാബയിരുന്നില്ല.
കൺസിസ്റ്റെൻസി ഇല്ലാതിരുന്ന താരം പിന്നീട് പല വിമർശനങ്ങളും നേരിടുകയും ചെയ്‌തിരുന്നു. മാഞ്ചസ്റ്റർ യൂത്ത് അക്കാദമിയുടെ 16 ആം വയസ്സിൽ ഓൾഡ് ട്രാഫോഡിൽ എത്തിയ താരം 2012 ൽ യുവെന്റസിലേക്ക് കൂടുമാറുകയായിരുന്നു. പിന്നീട് ഇറ്റാലിയൻ ടീമിനൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച് ഫ്രഞ്ച് താരം ലോകത്തിലെ തന്നെ ഗംഭീര മധ്യനിര താരങ്ങളിൽ ഒരാളായി പേരെടുത്തു.
ഫ്രാൻസിനായി ലോകകപ്പിലും യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയ താരത്തിന് ആ മികവ് ഓൾഡ് ട്രഫോർഡ് ക്ലബിൽ ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പോഗ്ബയെ വേണ്ട രീതിയിൽ ക്ലബ് ഉപയോഗപ്പെടുത്തുന്നില്ലെന്നും മറുവാദവും ഇക്കാലയളവിൽ ഉയർന്നിരുന്നു. റെഡ് ഡെവിൾസിനായി 226 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് പോഗ്ബ ഇക്കാലയളവിൽ നേടിയത്.