ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള വേദിയാകും ഐപിഎല്ലെന്ന് രവി ശാസ്ത്രി
വരാനിരിക്കുന്ന ഐപിഎല്ലിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്ന് അഭിപ്രായപ്പെട്ട മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി. യുവാക്കൾക്ക് തങ്ങളുടെ ക്യാപ്റ്റൻസി കഴിവുകൾ പ്രകടിപ്പിക്കുന്നതിനും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പിൻഗാമികളാകുന്നതിനുമുള്ള മികച്ച വേദിയാണ് ഐപിഎൽ എന്നും അദ്ദേഹം പറഞ്ഞു.
കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരാണ് രോഹിത് ശര്‍യ്ക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവർ. ഇവരിൽ ആരാകും മികച്ച പ്രകടനം പുറത്തെടുക്കയെന്ന് ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ അറിയാം. രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയും റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെയുമാണ് നയിക്കുന്നത്.
ഡൽഹിയെ നയിച്ച് മികച്ച റെക്കോർഡുള്ള താരങ്ങളാണ് റിഷഭ് പന്തും ശ്രേയസ് അയ്യരും. എന്നാൽ കെഎൽ രാഹുലിന് നായകനെന്ന നിലയിൽ ഇതേ വരെ മികവ് തെളിയിക്കാനായിട്ടില്ല. ഇവർക്കു പുറമെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇത്തവണത്തെ ഐപിഎല്ലില്‍ ആദ്യമായി ക്യാപ്റ്റന്റെ കുപ്പാമയണിയുകയാണ്. പോയ സീസണിൽ തന്നെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി കേരളത്തിന്റെ സ്വന്തം സഞ്ചു സാംസണുമുണ്ട്.
ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പരിഗണിക്കപ്പെടുന്നില്ലെങ്കിലു ഓള്‍റൗണ്ടറെന്ന താരത്തിന്റെ പ്രകടനം രാജ്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നു രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ തന്നെയാണ് സഞ്ചുവിന്റെ കാര്യവും.
ആയതിനാൽ നിലവിൽ ഇന്ത്യൻ നിരയിലെ സ്ഥിര സാന്നിധ്യമായ പന്തിലേക്കും ശ്രേയസ് അയ്യരിലേക്കുമായിരിക്കും കണ്ണുകൾ നീളുക.വിരാട് കോലിക്കു ശേഷം നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ മൂന്നു ഫോർമാറ്റിലും ടീമിനെ മികച്ച നിലയിലാണ് മുന്നോട്ടുകൊണ്ടുപോവുന്നത്.