ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ – ഇന്ത്യയേക്കാൾ മുൻതൂക്കം കിവികൾക്കാണ്
2014 നു ശേഷമുള്ള ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിന്റെ തിരിച്ചു വരവ് ലോക ക്രിക്കറ്റിലെ അത്ഭുതകരമായ കാഴ്ച്ചകളിൽ ഒന്നാണ്. പ്രത്യേകിച്ച് ടെസ്റ്റ് മാച്ചുകളിൽ. ഈ കാലയളവിൽ 57 ടെസ്റ്റുകൾ കളിച്ചപ്പോൾ 32 മത്സരങ്ങളിലും വിജയം അവരുടെ കൂടെ നിന്നു. കഴിഞ്ഞ 16 ടെസ്റ്റിൽ 14 ഉം വിജയിച്ചിരിക്കുന്നു എന്നുള്ളത് അവരുടെ സമീപകാല ഫോമിനെയും സൂചിപ്പിക്കുന്നു. വിഭവങ്ങൾ പരിമിതമായ ഈ കൊച്ചു രാജ്യത്തിൻറെ നേട്ടങ്ങൾ കായിക ലോകത്തിന് ഒരു മാത്രകയാണ്.
കെയ്ൻ വില്യംസണിന്റെ ക്യാപ്റ്റൻഷിപ്പ്, കുറച്ചു സൗത്ത് ആഫ്രിക്കൻ താരങ്ങളുടെ വരവ്, വെറ്ററൻ ആയ റോസ് ടെയ്‌ലറുടെ മടങ്ങി വരവ് – ഇതെല്ലം അവരുടെ ഈ ഫോമിന് കാരണമായി മാറിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ വംശജരിൽ ഡെവൺ കോൺവെയുടെയും ഫാസ്റ്റ് ബൗളർ ആയ നീൽ വാഗറുടെയും പേര് എടുത്ത് പറയണം. ആയതിനാൽ ഇവരെ റിക്രൂട്ട് ചെയ്ത ദീര്‍ഘദൃഷ്‌ടിയുള്ള ടീം മാനേജ്മെന്റിനും ഈ നേട്ടങ്ങളുടെ ക്രെഡിറ്റ് കൊടുക്കേണ്ടി വരും.
ബൗൾട്, സൗത്തീ എന്നിവർ നയിക്കുന്ന ബൗളിംഗ് തന്നെയാണ് അവരുടെ ശക്തി. ഇവരെ കൂടാതെ വാഗ്ഗറും, മാറ്റ് ഹെൻറിയും കൂടി വരുമ്പോൾ മികച്ച സീം അറ്റാക്ക് എതിരാളികൾ നേരിടേണ്ടി വരും. അജാസ് പട്ടേലും സെന്ററും സ്പിൻ ബൗളിങ്ങിൽ സാരമായ സംഭാവന നല്കാൻ കഴിവുള്ള താരങ്ങൾ തന്നെയാണ്. ആയതിനാൽ പ്രതിഭയുടെ കാര്യത്തിൽ അവർക്ക് ബൗളിങ്ങിൽ ഓപ്ഷൻസ് അനവധിയാണ്.
ടെയ്‌ലറും വില്യംസണും നയിക്കുന്ന ബാറ്റിംഗ് നിരയും ശക്തമാണ്. ഇംഗ്ലീഷ് ബൗളിംഗ് നിരയെ ഇംഗ്ലണ്ടിൽ വളരെ അനായാസം അവർ നേരിട്ടത് നാം കണ്ടതാണ്.
ഇതിൽ ഉപരി ഇംഗ്ലണ്ടിൽ കഴിഞ്ഞ മത്സരം കളിച്ചതിനാൽ കിവികൾക്ക് സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ പരിചയസമ്പത്ത് മുതൽക്കൂട്ടാകും. ഇതിനെയെല്ലാം മറികടക്കാൻ ഇന്ത്യൻ ടീമിന് ആകുമോ എന്നുള്ളത് കണ്ടറിയണം. ഏതായാലും വിശ്വാസ്യതയുള്ള വെറ്ററൻസ് ഇന്ത്യക്ക് തലവേദന സൃഷ്ട്ടിക്കും.