രവി ശാസ്ത്രിയെ വീണ്ടും മുഖ്യ പരിശീലകനാക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി കപില്‍ ദേവ്
മുംബൈ: രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനായി വീണ്ടും തിരഞ്ഞെടുത്തത് വലിയ സർപ്രൈസുകളൊന്നുമില്ലാതെയാണ്. ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് പ്രധാനമായും അഞ്ച് മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണെന്ന് ബിസിസിഐ ഉപദേശക സമിതി അധ്യക്ഷന്‍ കപില്‍ ദേവ് ഇതിനോടകം പറഞ്ഞു. കോച്ചിംഗ് ഫിലോസഫി, പരിശീലകനെന്ന നിലയിലുള്ള ശാസ്ത്രിയുടെ പ്രവർത്തി പരിചയം, പരിശീലകനെന്ന നിലയിലുള്ള നേട്ടങ്ങള്‍, ടീം അംഗങ്ങളുമായുള്ള ആശയവിനിമയശേഷി, ആധുനിക കോച്ചിംഗ് സങ്കേതങ്ങളെക്കുറിച്ചുള്ള അറിവ് എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കിയതെന്ന് കപില്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് ശാസ്ത്രിയെ വീണ്ടും ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാക്കി നിയമിച്ച കാര്യം ബിസിസിഐ അറിയിച്ചത്. ആറ് മണിക്കൂര്‍ നീണ്ട അഭിമുഖം പൂര്‍ത്തിയായശേഷം ഓരോരുത്തരും നല്‍കിയ മാര്‍ക്കുകള്‍ കൂട്ടി നോക്കിയ ശേഷമാണ് ശാസ്ത്രിയെ തിരഞ്ഞെടുത്തത്. പങ്കെടുത്ത അഞ്ചുപേരില്‍ രവി ശാസ്ത്രിക്കാണ് ഏറ്റവുമധികം മാര്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സനും ഒന്നാം സ്ഥാനത്തെത്തിയ രവി ശാസ്ത്രിയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്നും അത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കപില്‍ ദേവ് കൂട്ടിച്ചേർത്തു.