Foot Ball qatar worldcup Top News

മെസ്സി മാജിക് വീണ്ടും; ക്രൊയേഷ്യയെ നിലംപരിശാക്കി അർജൻ്റീന ഫൈനലിൽ.!

December 14, 2022

author:

മെസ്സി മാജിക് വീണ്ടും; ക്രൊയേഷ്യയെ നിലംപരിശാക്കി അർജൻ്റീന ഫൈനലിൽ.!

ഖത്തർ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി അർജൻ്റീന. ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ സെമിഫൈനൽ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു വിട്ടുകൊണ്ടാണ് മെസ്സിയും സംഘവും വീണ്ടുമൊരു ലോകകപ്പ് ഫൈനലിലേക്ക് കാലെടുത്ത് വെച്ചത്. മത്സരത്തിൽ ജൂലിയൻ അൽവാരസ് ഇരട്ടഗോൾ നേടിയപ്പോൾ, ലയണൽ മെസ്സി ഓരോ ഗോൾ ഗോളും, അസിസ്റ്റും സ്വന്തമാക്കി. ആദ്യ പകുതിയിൽ പന്തടക്കം കൂടുതൽ ക്രൊയേഷ്യയ്ക്കായിരുന്നെങ്കിലും മൂർച്ചയുള്ള ആക്രമണം അർജൻ്റീനയുടേത് തന്നെയായിരുന്നു. 4 ഷോട്ടുകൾ ആദ്യ പകുതിയിൽ അർജൻ്റീന ഓൺ ടാർഗറ്റിലേക്ക് ഉതിർത്തപ്പോൾ ക്രൊയേഷ്യയ്ക്ക് ഒന്ന് പോലും ലക്ഷ്യത്തിലേക്ക് അടിക്കുവാൻ കഴിഞ്ഞില്ല.

 

34ആം മിനിറ്റിൽ ആയിരുന്നു മത്സരത്തിലെ ആദ്യഗോൾ പിറന്നത്. അർജൻ്റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് റഫറി അർജൻ്റീനയ്ക്ക് അനുകൂലമായി പെനൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചില്ല. ഗോൾകീപ്പർക്ക് ഒരവസരം പോലും നൽകാതെ പന്ത് പോസ്റ്റിൻ്റെ ഇടത് ടോപ് കോർണറിലേക്ക് മെസ്സി അടിച്ചുകയറ്റി. ഈയൊരു ഗോളിൻ്റെ ക്ഷീണം മാറും മുമ്പ്തന്നെ ക്രൊയേഷ്യ അടുത്ത ഗോളും വഴങ്ങി. ഇത്തവണ ഒരു കൗണ്ടറിൽ നിന്നുമാണ് അർജൻ്റീന ഗോൾ നേടിയത്. മെസ്സിയുടെ പാസ് സ്വീകരിച്ച് ക്രൊയേഷ്യൻ ബോക്സിലേക്ക് ഓടിക്കയറിയ അൽവാരസ് ലിവാകോവിച്ചിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു.

അങ്ങനെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ ലക്ഷ്യമിട്ടാണ് ക്രൊയേഷ്യ കളത്തിലിറങ്ങിയതെങ്കിലും അർജൻ്റൈൻ പ്രതിരോധത്തിന് മുന്നിൽ അവർ മുട്ടുമടക്കുകയായിരുന്നു. 69ആം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്നും അൽവാരസ് അർജൻ്റീനയ്ക്കായി മൂന്നാം ഗോളും സ്വന്തമാക്കിയതോടെ ക്രൊയേഷ്യയുടെ പതനം പൂർത്തിയായി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് ഇതിനോടകം പേരെടുത്ത ഗ്വാർഡിയോളിനെ തകർപ്പൻ ഡ്രിബിളിംഗിലൂടെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് മെസ്സി അൽവാരസിന് പന്ത് കൈമാറിയത്.

 

താരത്തിന് അത് ബോക്സിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശേഷിച്ച സമയം ക്രൊയേഷ്യൻ നിര ഒരു ആശ്വാസ ഗോൾ എങ്കിലും കണ്ടെത്തുവാൻ ശ്രമിച്ചെങ്കിലും സ്‌കലോണിയുടെ പട്ടാളം അതിന് അനുവദിച്ചില്ല എന്ന് വേണം പറയാൻ. കേവലം 2 ഷോട്ടുകൾ മാത്രമാണ് ക്രൊയേഷ്യക്ക് ലക്ഷ്യത്തിലേക്ക് അടിക്കുവാൻ കഴിഞ്ഞത്. അതാണെങ്കിൽ എമിലിയാനോ മാർട്ടിനെസിൻ്റെ കൈകളിലേക്കും. ഒടുവിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയോടേറ്റ തോൽവിക്ക് ഇതിലും മധുരമായി പ്രതികാരം ചെയ്യുവാൻ കഴിയില്ല.

2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള അവസരമാണ് മെസ്സിയെ കാത്തിരിക്കുന്നത്. കഴിഞ്ഞ 3 ലോകകപ്പുകൾക്കിടയിൽ അർജൻ്റീനയുടെ 2ആം ഫൈനൽ ആണിത്. അതോടൊപ്പം ലോകകപ്പ് ചരിത്രത്തിൽ അർജൻ്റീനക്കായി ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോർഡ് ഇനി ലയണൽ മെസ്സിയുടെ പേരിലാകും അറിയപ്പെടുക. ഇന്നത്തെ ഗോളോട് കൂടി താരത്തിന് 11 ഗോളുകളായി.

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസ്സി മറികടന്നത്. കൂടാതെ ലോകകപ്പിൽ 5 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസ്സി തന്നെയാണ് (35). കേവലം ഒരു വിജയത്തിനകലെ നീലക്കുപ്പായക്കാരെ തേടി ലോകകപ്പ് എന്ന കനകകിരീടം ഇരിക്കുമ്പോൾ ലോകം കാത്തിരിക്കുന്നത് ആ ഒരു നിമിഷത്തിന് വേണ്ടിയാണ്. വരുന്ന ഞായറാഴ്ചയാണ് ലോകകപ്പിൻ്റെ ഫൈനൽ മത്സരം അരങ്ങേറുക. മൊറോക്കോ-ഫ്രാൻസ് മത്സരത്തിലെ വിജയികളെയാകും അർജൻ്റീന ഫൈനലിൽ നേരിടുക.

പരാജയം ഏറ്റുവാങ്ങിയ ക്രൊയേഷ്യ ലൂസേർസ് ഫൈനലിൽ രണ്ടാം സെമിഫൈനലിൽ പരാജയപ്പെടുന്ന ടീമുമായി ഏറ്റുമുട്ടും. തൻ്റെ അവസാന ലോകകപ്പിൽ കിരീടം നേടണം എന്ന മോഹം പൂവണിയിക്കാൻ കഴിയാതെ മോഡ്രിച്ചും പടിയിറങ്ങി.

Leave a comment