അൽവാരസ് മിന്നിത്തിളങ്ങി; സെവിയ്യയെ കീഴടക്കി സിറ്റി.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ നടന്ന അവസാന മത്സരത്തിൽ സെവിയ്യയ്ക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന വിജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പെപ്പിൻ്റെ പിള്ളേർ വിജയിച്ചുകയറിയത്. മത്സരത്തിൽ അർജൻ്റൈൻ താരം ജൂലിയൻ അൽവാരസ് ഒരു ഗോളും 2 അസിസ്റ്റുകളും സ്വന്തമാക്കിക്കൊണ്ട് കരുത്തുകാട്ടി. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ പിന്നിട്ടു നിന്നതിനു ശേഷം രണ്ടാം പകുതിയിലാണ് സിറ്റി മൂന്ന് ഗോളുകളും നേടിയത്. 31ആം മിനിറ്റിൽ റാഫാ മിർ ആണ് ഒരു ഹെഡ്ഡറിൽ നിന്നും സെവിയ്യയെ മുന്നിലെത്തിച്ചത്. മുൻ റയൽ താരം ഇസ്കോയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. ഈയൊരു ഗോളിൻ്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ സന്ദർശകരായ സെവിയ്യയ്ക്കായി. തുടർന്ന് രണ്ടാം പകുതിയിൽ 52ആം മിനിറ്റിൽ തന്നെ സിറ്റി സമനില ഗോൾ കണ്ടെത്തി. 17 വയസ് മാത്രം പ്രായമുള്ള സിറ്റി വിങ്ബാക്ക് താരം റിക്കോ ലെവിസ് ആണ് സിറ്റിക്കായി ഗോൾ കണ്ടെത്തിയത്. അൽവാരസാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. പിന്നീട് 73ആം മിനിറ്റിലാണ് അൽവാരസിൻ്റെ ഗോൾ പിറക്കുന്നത്. ഡിബ്ര്യുയ്ൻ്റെ അസിസ്റ്റിൽ നിന്നുമാണ് താരം വലകുലുക്കിയത്. അതോടെ കളിയിൽ ആദ്യമായി സിറ്റി ലീഡ് സ്വന്തമാക്കി.
10 മിനിട്ടിൻ്റെ ഇടവേളയിൽ 3ആം ഗോളും നേടിക്കൊണ്ട് ആതിഥേയർ കളി തങ്ങൾക്ക് അനുകൂലമാക്കി. ഇതിൻ്റെ പിന്നിലും അൽവാരസ് തന്നെയായിരുന്നു. സ്വന്തമായി ഗോൾ നെടാമായിരുന്നിട്ടും താരം പന്ത് മാഹ്റസിന് കൈമാറിക്കൊണ്ട് താൻ സ്വാർത്ഥനല്ലെന്ന് തെളിയിച്ചു. അങ്ങനെ മാഹ്റസും സ്കോർ ചെയ്തതോടെ മത്സരം 3-1 എന്ന നിലയിൽ ആതിഥേയർ സ്വന്തമാക്കുകയായിരുന്നു. ഇതോടെ 6 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റുമായി സിറ്റി ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ നോക്കൗട്ടിൽ പ്രവേശിച്ചു. പരിക്കേറ്റ സൂപ്പർതാരം എർലിംഗ് ഹാലണ്ട് ഈ മത്സരത്തിലും ഉണ്ടായിരുന്നില്ല.