പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് റാഷ്ഫോര്‍ഡ്; എറിക് ടെൻഹാഗ് പരിശീലകന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇരട്ട നേട്ടം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്‌കാരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബറിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്ട്രൈക്കര്‍ മാർക്കസ് റാഷ്ഫോർഡിന്. ഈ മാസത്തെ രണ്ട് കളിയിൽ രണ്ട് ഗോളും രണ്ട് അസിറ്റുമാണ് റാഷ്ഫോർഡ് സ്വന്തമാക്കിയത്. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് 24കാരനാ റാഷ്ഫോർഡ് പ്ലെയർ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെടുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ടോട്ടനം മിഡ് ഫീല്‍ഡര്‍ പിയറി എമിലി ഹോജ്ബെര്‍ഗ് എന്നിവരെ പിന്തള്ളിയാണ് റാഷ്ഫോര്‍ഡ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരിക്കിനെത്തുടര്‍ന്ന് ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ ഡർബിയിൽ റാഷ്ഫോര്‍ഡിന് കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്.
അതേസമയം മികച്ച പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീകനായ എറിക് ടെൻഹാഗ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ തുടർ വിജയങ്ങളോടെ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്തെത്തിച്ചതാണ് ടെൻഹാഗിന് നേട്ടമായത്.
അലക്സ് ഫെർഗൂസന്‍ യുഗത്തിനുശേഷം മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മാത്രം യുണൈറ്റഡ് പരിശീലകനാണ് എറിക് ടെൻഹാഗ്. 2019 ജനുവരിയിൽ ഒലെ ഗുണ്ണാർ സോൾഷ്യറും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.