ബുംറയെ തിരക്കിട്ട് തിരികെ കൊണ്ടുവന്ന ബിസിസിഐ തീരുമാനത്തെ ചോദ്യം ചെയ്‌ത് കനേരിയ
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ തിരക്കിട്ട് മത്സരങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന ബിസിസിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പുറംവേദനയെ തുടര്‍ന്ന് ബുംറയ്ക്ക് ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കനേരിയയുടെ പ്രതികരണം.
2022 ടി 20 ലോകകപ്പിലേക്ക് അദ്ദേഹം നേരിട്ട് മടങ്ങിയെത്തുന്നതായിരുന്നു നല്ലത്. പരിശീലന മത്സരങ്ങളില്‍ കളിച്ച് ബുംറയ്ക്ക് ആ താളത്തിലേക്ക് തിരികെയെത്താമായിരുന്നു. ഹര്‍ഷല്‍ പട്ടേലിനെയോ മറ്റേത് ബൗളര്‍മാരെയോ പോലെ താളത്തിലേക്ക് തിരികെയെത്താന്‍ ബുംറയ്ക്ക് അധിക സമയമൊന്നും വേണ്ട. അദ്ദേഹത്തിന്റെ പുറംഭാഗത്തിന് വീണ്ടും പ്രശ്‌നങ്ങള്‍ വന്നിരിക്കുകയാണ്. എന്നാല്‍ പരിക്കിന് സാധ്യതയുള്ള സമയത്ത്, ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും അദ്ദേഹം എപ്പോഴും കളിച്ചിട്ടുണ്ടെന്നും കനേരിയ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കാര്യവട്ടം ട്വന്റി 20-ക്ക് മുമ്പ് നടന്ന ഇന്ത്യയുടെ പരിശീലന സെഷനിടെ പുറംവേദന അനുഭവപ്പെട്ട ബുംറ മത്സരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. പിന്നാലെ ബുംറയ്ക്ക് പരമ്പരയില്‍ കളിക്കാനാകില്ലെന്ന് അറിയിച്ച ബിസിസിഐ. വെള്ളിയാഴ്ച മുഹമ്മദ് സിറാജിനെ പകരക്കാരനായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശേഷിക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്‌തു.