റാഫീഞ്ഞയ്ക്ക് ഇരട്ടഗോൾ; ടുണീഷ്യയെ ഗോൾ മഴയിൽ മുക്കി ബ്രസീൽ.!
ബാഴ്സലോണ താരം റാഫീഞ്ഞയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്രസീൽ തകർത്തെറിഞ്ഞു. പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ 11 ആം മിനിറ്റിൽ കാസെമിറോയുടെ ലോങ്ങ്ബോൾ ഒരു തകർപ്പൻ ഫ്ലിക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് റാഫീഞ്ഞയാണ് ഗോളടിക്ക് തുടക്കമിട്ടത്. 7 മിനിറ്റിനകം തന്നെ മറ്റൊരു ഹെഡ്ഡറിലൂടെ ടുണീഷ്യൻ ദിഫൻ്റർ ടൽബി സ്കോർ 1-1 ആക്കി മാറ്റി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ റിച്ചാർലിസണിലൂടെ ബ്രസീൽ ലീഡ് എടുക്കുകയായിരുന്നു. സ്കോർ 2-1.
ശേഷം 29 ആം മിനിറ്റിൽ ലഭിച്ച പെനൽറ്റി അനായാസം വലയിലെത്തിച്ച് കൊണ്ട് നെയ്മർ ജൂനിയർ സ്കോർ 3-1 ആക്കി മാറ്റി. എന്നിട്ടും ബ്രസീൽ ഗോളടി നിർത്തിയില്ല. 40 ആം മിനിറ്റിൽ ഒരു വെടിയുണ്ട ഷോട്ടിലൂടെ റാഫീഞ്ഞയാണ് ബ്രസീലിൻ്റെ അടുത്ത ഗോൾ നേടിയത്. അതിനിടയിൽ 42 ആം മിനിറ്റിൽ ടുണീഷ്യൻ ഡിഫൻ്റർ ഡി ബ്രൊൺ റെഡ് കാർഡ് കണ്ട് പുറത്ത് പോയത് ടുണീഷ്യയ്ക്ക് തിരിച്ചടിയായി. പക്ഷേ എങ്കിൽ പോലും അതിന് ശേഷം കേവലം ഒരു ഗോൾ മാത്രമേ അവർ വഴങ്ങിയുള്ളു എന്നത് എടുത്ത് പറയേണ്ടതാണ്. 74 ആം മിനിറ്റിൽ ഫ്ലമെങ്കോ താരം പെഡ്രോയാണ് രണ്ടാം പകുതിയിലെ ബ്രസീലിൻ്റെ ഏകഗോൾ നേടിയത്. ഈയൊരു ഗോളോടെ പട്ടിക പൂർത്തിയാകുകയായിരുന്നു. എന്തായാലും ലോകകപ്പിനു മുമ്പുള്ള തങ്ങളുടെ അവസാന സന്നാഹ മത്സരം ഗോളിൽ മുക്കാൻ ടിറ്റെയ്ക്കും സംഘത്തിനുമായി.