രക്ഷകനായി രജപക്‌സ, പാകിസ്ഥാനെതിരെ 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക
ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായി തിരിച്ചുവന്ന് 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഭനുക രജപക്‌സയുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.
ഭാനുക രജപക്‌സ 45 പന്തില്‍ പുറത്താവാതെ 71 ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങിയതോടെ കലാശപ്പോരിൽ മികച്ച സ്കോർ കണ്ടെത്താൻ ലങ്കയ്ക്കായി. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ തുടക്കത്തില്‍ വിക്കറ്റ് നല്‍കി. എന്നാല്‍ രജപക്‌സ-ഹസരങ്ക സഖ്യം ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു.
പിന്നീട് ക്രീസിലെത്തിയ ചാമിക കരുണരത്‌നയെ കൂട്ടുപിടിച്ച് ഭനുക രജപക്‌സ ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തി. 54 റണ്‍സാണ് ഈ സഖ്യം ലങ്കന്‍ സ്‌കോറിലെത്തിച്ചത്. ഇതില്‍ 14 പന്തില്‍ നിന്ന് 14 റണ്‍സായിരുന്നു കരുണരത്‌നയുടെ സംഭാവന.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 3 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ ടീം 20 റൺസ് നേടിയിട്ടുണ്ട്.