ഒടുവിൽ അവസാന വിദേശ സൈനിങ്ങും പൂർത്തീകരിച്ച് ബ്ലാസ്റ്റേഴ്സ്.
അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന വിദേശ സൈനിംഗും പൂർത്തിയാക്കിയിരുന്നു. ഗ്രീക്ക് ഇൻ്റർനാഷണൽ താരമായ ദിമിത്രിയോസ് ഡയമൻ്റാക്കോസിനെയാണ് മഞ്ഞപ്പട സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. എത്ര തുകയാണ് ഇതിനായി ചിലവഴിച്ചത് എന്ന് പുറത്തുവന്നിട്ടില്ല. എന്തായാലും മുന്നേറ്റ നിരയിൽ അപ്പോസ്തൊലാസ് ഗിയാന്നുവിന് കൂട്ടായി മുമ്പ് ഒപ്പം കളിച്ചിട്ടുള്ള താരത്തെ തന്നെയാണ് നമ്മുടെ കരോലിസ് ടീമിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇരുവരും മുമ്പ് ഗ്രീസിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. അൽവാരോ വാസ്‌ക്കസിൻ്റെ പകരക്കാരൻ ആയാണ് ഈ ഗ്രീക്ക് താരം ടീമിലേക്ക് എത്തിയിരിക്കുന്നത്.
29 വയസ് മാത്രമേ താരത്തിന് പ്രായമുള്ളു. അതുകൊണ്ട് തന്നെ ഈയൊരു സൈനിംങ് ബ്ലാസ്റ്റേഴ്സിന് കൂടുതൽ മുതൽക്കൂട്ട് ആകുവാൻ തന്നെയാണ് സാധ്യത. ക്രൊയേഷ്യൻ ടീം ആയ HNK Hajduk Split-മായാണ് താരത്തിന് കോൺട്രാക്ട് ഉണ്ടായിരുന്നത്. ഇവരുമായുള്ള കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തുകൊണ്ടാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. എന്തായാലും കഴിഞ്ഞ സീസണിൽ ഡയസും വാസ്‌ക്കസും ചേർന്ന് മുന്നേറ്റ നിരയെ ഇടിത്തീ ആക്കിയതുപോലെ ഗിയാന്നു-ദിമിത്രിയോസ് സഖ്യത്തിന് ബ്ലാസ്റ്റേഴ്സിൽ കത്തിപ്പടരുവാൻ കഴിയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
അഡ്രിയാൻ ലൂണ,മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, ഇവാൻ കലിയുഷ്‌നി തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റു വിദേശ താരങ്ങൾ. ഇവർക്കൊപ്പം സഹൽ, രാഹുൽ, ജെസ്സൽ, ഖാബ്ര, ഗിൽ, ജീക്‌സൺ, പൂട്ടിയ, ഹോർമിപാം തുടങ്ങിയവരും കൂടി ആകുമ്പോൾ സ്ക്വാഡ് കണ്ടാൽ ഏതു ടീമും ഒന്ന് കിടുങ്ങും. അതോടൊപ്പം കൊച്ചിയിലെ ആർത്തിരമ്പുന്ന കാണികൾക്ക് മുമ്പിൽ മഞ്ഞ ജേഴ്സി ധരിച്ച് കൊണ്ട് മലയാളികളുടെ സ്വന്തം മഞ്ഞപ്പട ഇറങ്ങുമ്പോൾ തീപാറുമെന്നുറപ്പാണ്.