ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിലേക്ക് കാലിസും സ്റ്റെയിനും എത്തുന്നു
ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം പതിപ്പ് സെപ്തംബർ 20 മുതൽ ഒക്ടോബർ 10 വരെ ഒമാനിൽ നാല് സ്വകാര്യ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികളുമായി നടക്കും. ദക്ഷിണാഫ്രിക്കൻ ഇതിഹാസ മുൻ താരങ്ങളായ ജാക്വസ് കാലിസും ഡെയ്ൽ സ്റ്റെയ്‌നും ഈ വർഷം മത്സരത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിരമിച്ചെങ്കിലും ഇരുവരും ഇപ്പോഴും ക്രിക്കറ്റ് ഗ്രൗണ്ടില്‍ സജീവസാന്നിധ്യമാണ്.
കഴിഞ്ഞ സീസണില്‍ നിരവധി പ്രമുഖ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കഴിഞ്ഞ സീസണില്‍ വേള്‍ഡ് ജയന്റ്‌സാണ് ഒന്നാമത്തെത്തിയത്. ഇന്ത്യ, ഏഷ്യ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിങ്ങനെ മൂന്ന് ടീമുകൾക്കിടയിലാണ് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ ആദ്യ പതിപ്പ് നടന്നത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മുൻ താരങ്ങൾ ലീഗിൽ പങ്കെടുക്കും. വീരേന്ദർ സെവാഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, മോണ്ടി പനേസർ, അസ്ഗർ അഫ്ഗാൻ, ലിയാം പ്ലങ്കറ്റ്, ജോഗീന്ദർ ശർമ, തിലകരത്‌നെ ദിൽഷൻ തുടങ്ങി നിരവധി പ്രമുഖർ മത്സരിക്കുന്നുണ്ട്.
സ്റ്റെയ്‌നും കാലിസും പോലുള്ള ഇതിഹാസ താരങ്ങൾ കൂടി ടൂർണമെന്റിന് എത്തുന്നത് കൂടുതൽ ആവേശം നൽകുമെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രമൺ റഹേജ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ് നേടുകയും 250 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഏക ഓള്‍റൗണ്ടറായ കാലിസും ദീര്‍ഘകാലം ലോക ഒന്നാം നമ്പര്‍ ബൗളറായിരുന്ന ഡെയ്ല്‍ സ്റ്റെയ്‌നും വരുന്നതോടെ പുതിയ സീസണ്‍ ഗംഭീരമാകുമെന്ന കാര്യമുറപ്പാണ്.