പാകിസ്ഥാന്റെ ബാറ്റിംഗ് പരിശീലകനായി മുഹമ്മദ് യൂസഫിനെ നിയമിക്കുന്നു
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിന്റെ സ്ഥിരം ബാറ്റിംഗ് പരിശീലകനായി മുഹമ്മദ് യൂസഫിനെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ലാഹോറിലെ നാഷണൽ ഹൈ-പെർഫോമൻസ് സെന്ററിലെ (NHPC) ബാറ്റിംഗ് കോച്ചിന്റെ റോളിൽ നിന്ന് യൂസഫിനെ പിൻവലിച്ചതിനു പിന്നാലെയാണ് വാർത്ത വരുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദശാബ്ദത്തിലേറെ രാജ്യത്തെ സേവിച്ച മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇനി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. ടെസ്റ്റിലും ഏകദിനത്തിലുമുടനീളമുള്ള ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു യൂസഫ്. 350-ൽ അധികം മത്സരങ്ങളിൽ നിന്ന് 17000-ലധികം റൺസ് നേടിയിട്ടുള്ള മുഹമ്മദ് യൂസഫ് 2006-ൽ മെൻ ഇൻ ഗ്രീനിനായി 1788 റൺസ് നേടി, ഒരു കലണ്ടർ വർഷത്തിൽ റെഡ്-ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
നാഷണൽ ഹൈ-പെർഫോമൻസ് സെന്ററിലെ കോച്ചിംഗ് റോളിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇതിഹാസ താരത്തെ സ്ഥിരം ബാറ്റിംഗ് പരിശീലകനായി നിയമിക്കാനുള്ള പിസിബിയുടെ തീരുമാനം. 2021 ലെ ടി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായി നിയമിതനായ ഓസീസ് ബാറ്റിംഗ് ഇതിഹാസം മാത്യു ഹെയ്ഡനൊപ്പം യൂസഫ് പ്രവർത്തിക്കും. ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ടീമിനെ നയിക്കാൻ യൂസഫ് ഉണ്ടാവും.