അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദിനേഷ് രാംദിൻ
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ദിനേഷ് രാംദിൻ. 2005 മുതൽ കരീബിയൻ ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ പ്രാദേശിക ടി20 ലീഗുകളിൽ ട്രിനിഡാഡിയനെ പ്രതിനിധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
2019 ഡിസംബറിന് ശേഷം രാംദിൻ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ല. ഹൈദരാബാദിൽ ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് താരം അവസാനമായി ടീമിനെ പ്രതിനിധീകരിച്ചത്. 74 ടെസ്റ്റുകളും 139 ഏകദിനങ്ങളും 71 ടി20 മത്സരങ്ങളും കളിച്ച രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 5,734 റൺസ് നേടിയിട്ടുണ്ട്.
2013 മുതൽ 2021 വരെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സ്, ഗയാന ആമസോൺ വാരിയേഴ്‌സ് എന്നിവയ്‌ക്കായി കളിച്ചിട്ടും വരാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗ് സീസണിൽ താരത്തിനെ ഒറു ടീമും തെരഞ്ഞെടുത്തിട്ടില്ല. 2005 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലാണ് രാംദിൻ അരങ്ങേറ്റം കുറിക്കുന്നത്.
വെസ്റ്റ് ഇൻഡീസിന്റെ 2012, 2016 ടി20 ലോകകപ്പ് വിജയങ്ങളിൽ താരം മികച്ച സംഭാവനകൾ നൽകിയെങ്കിലും 2012 ലോകകപ്പിലെ ആദ്യ ഏഴ് മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ ഒരു അവസരം മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും സ്റ്റമ്പിന് പിന്നിൽ ഗ്ലൗസുകൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.