റാഫിൻഞ്ഞയുമായി കരാറിലെത്തി കാറ്റാലൻ ക്ലബ് ബാഴ്‌സലോണ, മുടക്കുന്നത് 71 മില്യൺ യൂറോ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ റാഫിൻഞ്ഞയുമായി കരാറിലെത്തി കാറ്റാലൻ ക്ലബ് ബാഴ്‌സലോണ. ചെൽസി, പിഎസ്‍ജി തുടങ്ങിയ വമ്പൻമാർ വിംഗറിനെ സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നെങ്കിലും സ്പാനിഷ് വമ്പൻമാരിലേക്ക് ചേക്കേറാനാണ് റാഫിൻഞ്ഞ മനസിൽ ഉറപ്പിച്ചത്.
ബ്രസീലിയൻ വിംഗറെ ഏകദേശം 71 മില്യൺ യൂറോ മുടക്കിയാണ് ബാഴ്‌സ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെയുടെ ഭാവി അനിശ്ചിതാവസ്ഥയിൽ തുടരുന്നതിനാലാണ് ഉയർന്ന തുക മുടക്കി റാഫിൻഞ്ഞയെ ടീമിലെത്തിച്ചിരിക്കുന്നത്. ലാലിഗ ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കാരണം മുഴുവൻ തുകയും മുൻകൂട്ടി നൽകാൻ നിന്ന് ബാഴ്‌സയ്ക്ക് സാധിക്കില്ല. ആയതിനാൽ ഗഡുക്കളായി മൂന്നുതവണയായാവും താരത്തിനായുള്ള തുക ലീഡ്‌സ് യുണൈറ്റഡിന് കൈമാറുക.
വരുന്ന സീസണിന് മുന്നോടിയായി ആക്രമണ നിര ശക്തമാക്കാൻ ശ്രമിക്കുന്ന ചാവിയും സംഘവും അടുത്തതായി സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്കിയെ പടയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. ഫ്രാങ്ക് കെസിയും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും ഇതിനോടകം തന്നെ ബാഴ്‌സയിലെത്തിയിട്ടുണ്ട്. ജൂൾസ് കൗണ്ടെ, കലിഡൗ കൗലിബാലി, ബെർണാഡോ സിൽവ എന്നീ താരങ്ങളെയും ക്ലബിലെത്തിക്കാൻ ബാഴ്‌സ തയാറെടുക്കുന്നുണ്ട്.