ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗാരി കിർസ്റ്റൺ
ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടികൊടുത്ത പരിശീലകൻ ഇനി ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനംവഹിക്കും. അതെ ഗാരി കിർസ്റ്റന്റെ കാര്യം തന്നെയാണ് ഈ പറഞ്ഞു വരുന്നത്.
മുൻ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗറിനെ പിന്തള്ളിയാണ് കിർസ്റ്റനെ പരിശീലകനായി നിയമിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയാറാവുന്നത്. മുൻ സഹതാരം സൈമൺ കാറ്റിച്ചിനൊപ്പമാവും കിർസ്റ്റനും പ്രവർത്തിക്കുക.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇസിബി പുറത്തുവിട്ടിട്ടില്ല. ആഷസിൽ ഓസ്ട്രേലിയയോട് അമ്പേ പരാജയപ്പെട്ട് മടങ്ങിയതോടെ ക്രിസ് സിൽവർവുഡിനെ പുറത്താക്കുകയും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇടക്കാല മുഖ്യ പരിശീലകനായി പോൾ കോളിംഗ്‌വുഡിനെ നിയമിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഇംഗ്ലണ്ട് പുതിയ മുഖ്യ പരിശീലകനെ തേടുന്നത്.
2011-ൽ ഇന്ത്യയെയും ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഗാരി കിർസ്റ്റൻ എല്ലാ ഫോർമാറ്റുകൾക്കും വേണ്ടിയല്ലെങ്കിൽ മാത്രമേ ഈ റോൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സ്‌പ്ലിറ്റ് കോച്ചിംഗ് റോളിനെക്കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തത വന്നതിനു ശേഷം മാത്രമേ ഇക്കാര്യങ്ങൾ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.