നദാലിനെ അട്ടിമറിച്ച് യുവ താരം ടെയ്‌ലർ ഫ്രിറ്റ്‌സിന് ഇന്ത്യൻ വെൽസ് കിരീടം
ഇന്ത്യൻ വെൽസ് ഫൈനലിൽ സൂപ്പർ താരം റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കൻ യുവ താരം ടെയ്‌ലർ ഫ്രിറ്റ്‌സിന് കിരീടം. ഈ വർഷം തുടർച്ചയായി 20 മത്സരങ്ങൾ ജയിച്ച നദാൽ 2022-ൽ ആദ്യമായാണ് ഒരു മത്സരത്തിൽ പരാജയപ്പെടുന്നത് എന്നതും ശ്രദ്ധേയമായി. 21 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ റഫേലിന് എതിരെ കളിക്കാൻ ഇറങ്ങും മുമ്പ് വലത് കണങ്കാലിന് പരിക്കേറ്റിട്ടും ടെയ്‌ലർ ഫ്രിറ്റ്സ് തന്റെ ടീമിന്റെ ഉപദേശം തിരസ്കരിച്ചു വേദന സഹിച്ചാണ് ഫൈനൽ മത്സരം കളിച്ചത്.
എന്നാൽ സ്പാനിഷ് താരം നദാലും പരിക്കോടെയാണ് ഇന്ത്യൻ വെൽസ് ഫൈനലിന് ഇറങ്ങിയത്. റാഫേൽ നദാലിനെ 6-3, 7-6 (7/5) എന്ന സ്കോറിനാണ് ടെയ്‌ലർ ഫ്രിറ്റ്‌സ് പരാജയപ്പെടുത്തിയത്. ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള ഫ്രിറ്റ്‌സ് തന്റെ കരിയറിലെ രണ്ടാമത്തെ കിരീടവും എലൈറ്റ് മാസ്റ്റേഴ്‌സ് 1000 ലെവലിലെ ആദ്യ കിരീടവുമാണ് സ്വന്തമാക്കിയത്. അതേസമയം നദാലിന് 37-ാം മാസ്റ്റേഴ്‌സ് കിരീടമാണ് നഷ്ടമായത്.
ജോക്കോവിച്ചിന് ശേഷം (2011) പുരുഷ സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ടെയ്‌ലർ ഫ്രിറ്റ്സ്. ചാങ്ങിന് ശേഷം (1996) പുരുഷ സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കകാരനെന്ന നേട്ടവും റോഡിക്കിന് ശേഷം (2006) മാസ്റ്റേഴ്സ് 1000 സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ താരമെന്ന ബഹുമതിയും ഇനി ഫ്രിറ്റ്സിന് അവകാശപ്പെടാനുള്ളതാണ്.
ശരീരത്തിന് വിശ്രമം നൽകാനും ക്ലേകോർട്ട് സീസണിന് തയ്യാറെടുക്കാനുമായി അടുത്ത ആഴ്ച നടക്കുന്ന മിയാമി മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും ഒഴിവാക്കുമെന്ന് നദാൽ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെതിരെ ജയിച്ച് തന്റെ 21-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടിയ താരം തുടർന്ന് അകാപുൾകോയിലും കിരീടം നേടിയിരുന്നു.