ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് സായി പ്രണീത് പുറത്ത്
ബേസല്‍: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഇന്ത്യയുടെ സായ് പ്രണീത് പുറത്തായി. ഇന്നലെ നടന്ന മൽസരത്തിൽ നിലവിലെ ലോക ചാമ്പ്യനായ ജപ്പാന്‍ താരം കെന്റോ മൊമോട്ടയോടാണ് സായ് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സായ് തോറ്റത്. ഒന്നാം നമ്പർ താരത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പ്രണീതിന് കഴിഞ്ഞിരുന്നില്ല. കെന്റോ ലോക ഒന്നാം നമ്പർ താരമാണ്.
മത്സരത്തിൽ ആദ്യം ഒപ്പത്തിനൊപ്പം പോയിന്റ് നേടിയെങ്കിലും പിന്നീട് കെന്റോ ആധിപത്യം സ്ഥാപിച്ചു. 41 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ അനായാസ ജയമാണ് കെന്റോ നേടിയത്. സെമിഫൈനലിൽ എത്തിയതിനാൽ പ്രണീതിന് വെങ്കല മെഡൽ ലഭിക്കും. പ്രകാശ് പദുക്കോണിന് ശേഷം ഒരു ഇന്ത്യന്‍ പുരുഷ താരം ഇതാദ്യമായാണ് ലോക ബാഡ്മിന്റണില്‍ മെഡല്‍ നേടുന്നത്. പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം വർഷവും സെമിയിൽ പ്രവേശിച്ചു.