മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പാട്രിസ് എവ്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു
പാരിസ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പാട്രിസ് എവ്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. 38 കാരനായ അദ്ദേഹം 20 വർഷത്തെ കരിയറിനാണ് അവസാനം ആകുന്നത്. ഫ്രഞ്ച് ഡിഫന്‍ഡറും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകനുമായിരുന്നു പാട്രിസ്. യൂണൈറ്റഡിനായി 379 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പതിനഞ്ച് ട്രോഫികൾ ആണ് ഈ 20 വർഷ കാലയളവിൽ അദ്ദേഹം നേടിയിട്ടുള്ളത്. ഇനിയുള്ള കാലങ്ങളിൽ പരിശീലകനാകാൻ ഉള്ള ശ്രമത്തിലാകുമെന്ന് താരം പറഞ്ഞു .
എവ്രയുടെ അവസാന ക്ലബ് വെസ്റ്റ് ഹാം ആയിരുന്നു.ഈ ക്ലബ്ബിനായി അഞ്ച് തവണ മാത്രമാണ് അദ്ദേഹം കളിച്ചത്. മൊണാക്കോയ്‌ക്കായുള്ള എവ്രയുടെ പ്രകടനം 2006 ജനുവരിയിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിനിടയിൽ, ക്ലബ്ബിൽ അരങ്ങേറ്റ സീസണിൽ ലീഗ് കപ്പ് ഉൾപ്പെടെയുള്ള ട്രോഫികൾ എവ്ര നേടി. മൂന്ന് തവണ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) ടീമിലേക്ക് എവ്രയെ തിരഞ്ഞെടുത്തു. 2008-09 സീസണിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾക്ക്, ഫിഫ്പ്രോ വേൾഡ് ഇലവൻ, യുവേഫ ടീം ഓഫ് ദ ഇയർ എന്നിവയിൽ ഇടം നേടി. 2014 ൽ ഇറ്റാലിയൻ ടീമായ യുവന്റസിൽ ചേർന്നു.രണ്ട് സീരി എ കിരീടങ്ങള്‍ യുവന്റസ് നേടിയിരുന്നു.യുവേഫ യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് ഒരു ആരാധകനെ തല്ലിയതിന് ഏഴ് മാസത്തേക്ക് അദ്ദേഹത്തെ വിലക്കിയിരുന്നു. 2019 ജൂലൈയിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് എവ്ര ഒരു വർഷത്തേക്ക് ഒരു ഫ്രീ ഏജൻറ് ആയിരുന്നു.