നൂറിന്റെ നിറവിൽ ധോണി : കളി കൈവിട്ട് രാജസ്ഥാൻ
നായകനായി നൂറു വിജയം പൂർത്തിയാക്കിയ ധോണി മുന്നിൽ നിന്ന് നയിച്ചപ്പോൾ ചെന്നൈക്ക്. വിജയം ഉറപ്പിച്ച മത്സരം രാജസ്ഥാൻ കൈവിട്ടത് അവസാന ഓവറിൽ.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നല്ല രീതിയിൽ തുടങ്ങിയെങ്കിലും ആ തുടക്കം മുതലാക്കുന്നതിൽ മുൻനിരക്ക് കഴിയാതെ പോയതാണ് രാജസ്ഥാനെ പരാജയത്തിലേക്ക് നയിച്ചത്. 10 പന്തിൽ 23 റൺസെടുത്ത പുറത്തായ ബട്ട്ലർ വലിയ പ്രതീക്ഷ നൽകിയെങ്കിലും അധിക നേരം നീണ്ടു നിന്നില്ല. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസൺ തിളങ്ങാതെ പോയതും രാജസ്ഥാന് തിരിച്ചടിയായി. 6 റൺസ് മാത്രമെടുത്ത സഞ്ജു സാന്റ്നർക്ക് വിക്കറ്റ് നൽകി മടങ്ങി. 28 റൺസ് എടുത്ത ബെൻ സ്റ്റോക്‌സ് ആണ് രാജസ്ഥാന്റെ ടോപ് സ്കോറെർ. അവസാന നിമിഷം ശ്രെയസ് ഗോപാൽ നടത്തിയ വെടിക്കെട്ട് ആണ് രാജസ്ഥാന് 150 എന്ന ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ദുസ്വപ്നം പോലെ ആയിരുന്നു ചെന്നൈയുടെ തുടക്കം.പൗർപ്ലേ തീരുന്നതിനു മുന്നേ ചെന്നൈയുടെ 4 മുൻനിര ബാറ്റ്‌സ്മാൻമാർ ആണ് കൂടാരം കയറിയത്. 24 റൺസ് ആയിരുന്നു അപ്പോൾ ചെന്നൈയുടെ സമ്പാദ്യം. അവിടെ വെച്ച് ഒത്തുചേർന്ന അമ്പാട്ടി റായുഡുവും (47 പന്തിൽ 57), എം എസ് ധോണിയും(43 പന്തിൽ 58) ചേർന്ന് രാജസ്ഥാൻ സ്വപ്നങ്ങളെ തല്ലിക്കെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 95 റൺസ് ആണ്. നാടകീയത നിറഞ്ഞ അവസാന ഓവറിൽ ഒരു നോ ബോളിനെ ചൊല്ലി ഉണ്ടായ വിവാദത്തിൽ ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്നത് കാണികളെയും കളിക്കാരെയും സ്തബ്ധരാക്കി. മോശം അമ്പയറിങ്ങിനെ നിശിതമായി വിമർശിച്ച ധോണി ഐപിഎല്ലിൽ അന്താരാഷ്ട്ര നിലവാരമുള്ള അമ്പയർമാർ വേണമെന്ന ആശയത്തോട് ഉറച്ചു നിന്നു. അവസാന നിമിഷം നാടകീയത നിറഞ്ഞ ഓവറിൽ ജയപരാജയങ്ങൾ മാറിമറഞ്ഞപ്പോൾ 6 ബോളിൽ 18 റൺസ് പ്രതിരോധിക്കാൻ രാജസ്ഥാനായില്ല. എം എസ് ധോണിയാണ് കളിയിലെ കേമൻ.