ആറന്മുളയെ ആവേശത്തിലാഴ്ത്താൻ ഉത്രട്ടാതിവള്ളംകളി നാളെ
പത്തനംതിട്ട: കേരളത്തിന്റെ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ നടക്കും. വള്ളംകളിയോട് അനുബന്ധിച്ച് പമ്പാ നദിയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമുൾപ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തും. 52 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തിനായി വള്ളംകളിയിൽ പങ്കെടുക്കുന്നത്.
നാളെ ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ബാച്ചുകളായി നടക്കുന്ന വള്ളംകളിയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.
ആറന്മുള മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ജലമേളയോടനുബന്ധിച്ച് നാടൻ കലകളുടെ അവതരണവും ഉണ്ടാകും. ജലോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് 130 ക്യുമെക്സ് തുറന്ന് വിടും. കൂടാതെ മൂഴിയാർ, കക്കാട് വൈദ്യുത നിലയങ്ങളിൽ ഉത്പാദനം പൂർണതോതിൽ നടത്തും. തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകിട്ടുണ്ട്.






































