ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി കോലിക്ക്
മെല്‍ബണിലെ പാകിസ്ഥാനെതിരായ ഇന്നിംഗ്‌സോടെ ടി20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമായി. കോലിയുടെ റണ്‍ സമ്പാദ്യം 927 റൺസിലെത്തി. ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയുട 851 റണ്‍സാണ് മറികടന്നത്. പാകിസ്ഥാനെതിരെ അഞ്ചാം തവണയാണ് കോലി അര്‍ധസെഞ്ചുറി പ്രകടനം പുറത്തെടുക്കുന്നത്. ഇവയില്‍ നാലും ടി20 ലോകകപ്പുകളിലായിരുന്നു.
ട്വന്‍റി 20 ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഒരു താരം ഏറ്റവും കൂടുതല്‍ തവണ 50-ൽ അധികം റൺസ് സ്കോര്‍ നേടുക എന്ന റെക്കോര്‍ഡിനൊപ്പവുമെത്തി കോലി. ഓസ്ട്രേലിയക്കെതിരെ നാല് 50-ൽ അധികം സ്കോര്‍ നേടിയിട്ടുള്ള വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനൊപ്പമാണ് കോലി ഇടംപിടിച്ചത്.
ഐതിഹാസിക ഇന്നിംഗ്‌സുമായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ മറ്റൊരു റെക്കോർഡും കോലി സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ടി20യില്‍ 14-ാം തവണയാണ് കോലി പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്നത്. പുരുഷ ടി20യില്‍ ഇത് റെക്കോര്‍ഡാണ്. 13 കളികളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുടെ പേരിലായിരുന്നു രാജ്യാന്തര ടി20യില്‍ നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്.






































