അടിയുടെപൊടിപൂരം, മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം
ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കു മുന്നിൽ 228 റൺസിന്റെ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടായി ക്രീസിലിറങ്ങിയ സന്ദർശകർ നിശ്ചിത 20 ഓവറിൽ റിലീ റോസോവിന്റെ സെഞ്ചുറിയുടെയും ക്വിന്റൺ ഡികോക്കിന്റെ അർധ സെഞ്ചുറി മികവിലുമാണ് കൂറ്റൻ സ്കോർ നേടിയത്.
48 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂസോ പുറത്താകാതെ നിന്നപ്പോള്‍ ഡി കോക്ക് 43 പന്തില്‍ 68 റണ്‍സെടുത്തു. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 19 റണ്‍സുമായി മില്ലര്‍ ഫിനിഷിംഗ് ഗംഭീരമാക്കി. ഇന്ത്യക്കായി ദീപക് ചാഹറും ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നഷ്ടായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.
പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ക്രീസിലൊന്നിച്ച ഡികോക്കും റോസോവുമാണ് കൂറ്റൻ അടിയിലൂടെ മത്സരം തിരികെപിടിച്ചത്. 68 റണ്‍സെടുത്ത ഡിക്കോക്ക് 13-ാം ഓവറില്‍ റണ്ണൗട്ടായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സിനെ കൂട്ടുപിടിച്ച് റൂസോ 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
18 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത സ്റ്റബ്ബ്‌സ് അവസാന ഓവറിലാണ് പുറത്തായത്. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് ഡേവിഡ് മില്ലറും റൂസോയും ചേര്‍ന്ന് അടിച്ചെടുത്തത്. വെറും അഞ്ച് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 227-ല്‍ എത്തിച്ചത്.






































