പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോട് അടിയറവ് പറഞ്ഞ് യുണൈറ്റഡ്.!
പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുമായി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ടെൻഹാഗും സംഘവും പരാജയം സമ്മതിച്ചത്. ആസ്റ്റൺ വില്ലയുടെ തട്ടകമായ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ 7ആം മിനിറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. റാംസെയുടെ പാസിൽ നിന്നും ലിയോൺ ബെയ്‌ലിയാണ് വില്ലയ്ക്കായി വലകുലുക്കിയത്. ഇതിൻ്റെ ഞെട്ടൽ വിട്ടുമാറും മുമ്പുതന്നെ വില്ല അടുത്ത ഗോളും നേടി. 11 ആം മിനിറ്റിൽ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ ഫ്രഞ്ച് താരം ലുകാസ് ഡിഗ്നെയാണ് ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റാംസെയുടെ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. ബോക്സിന് വെളിയിൽ നിന്നും ലൂക് ഷാ എടുത്ത ഷോട്ട് റാംസെയുടെ ദേഹത്ത് തട്ടി ഡിഫ്ലക്റ്റ് ആയികൊണ്ട് ഗോൾ ആവുകയായിരുന്നു. അതോടെ ആദ്യപകുതി 2-1 എന്ന നിലയിൽ അവസാനിച്ചു. ശേഷം രണ്ടാം പകുതി ആരംഭിച്ച് 4 മിനിറ്റിനകം വില്ല ലീഡ് വീണ്ടും വർധിപ്പിച്ചു. വാറ്റ്കിൻസിൻ്റെ പാസിൽ നിന്നും റാംസെയാണ് ഇത്തവണ വില്ലയ്ക്കായി സ്കോർ ചെയ്തത്. അതോടെ മത്സരത്തിൽ പിറന്ന 3 ഗോളുകളിൽ റാംസെ പങ്കാളിയായി. 1 ഗോളും 1 അസിസ്റ്റും ഒരു സെൽഫ് ഗോളും.
തുടർന്നുള്ള സമയം ഗോൾ മടക്കാൻ യുണൈറ്റഡ് കിണഞ്ഞു പരിശ്രെമിച്ചെങ്കിലും അവക്കെല്ലാം തടയിടുവാൻ വില്ലയ്ക്ക് കഴിഞ്ഞു. മത്സരത്തിലുടനീളം മികച്ച സേവുകളിലൂടെ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അർജൻ്റൈൻ ഗോൾകീപ്പർ എമി മാർട്ടിനെസിന് കഴിഞ്ഞു. മാർട്ടിനെസിൻ്റെ സേവുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരം സമനിലയെങ്കിലും ആയേനെ. എന്തായാലും ഈയൊരു വിജയത്തോടെ 14 കളികളിൽ നിന്നും 15 പോയിൻ്റുമായി 13ആം സ്ഥാനത്തേക്ക് കയറുവാൻ ആസ്റ്റൺ വിലയ്ക്ക് കഴിഞ്ഞു. കൂടാതെ സീസണിലെ തകർച്ചയിൽ നിന്നും കരകയറാനും അവർക്ക് സാധിച്ചു. സ്റ്റീവൻ ജെറാർഡിനെ പുറത്താക്കിയതിനു ശേഷം ടീം നേടുന്ന 2ആമത്തെ വിജയമാണിത്. പരാജയം ഏറ്റുവാങ്ങിയ യുണൈറ്റഡ് 13 കളികളിൽ നിന്നും 23 പോയിൻ്റോടെ 5ആം സ്ഥാനത്തുതന്നെ തുടരുകയാണ്.