വിലക്കി യുവേഫയും, റഷ്യക്ക് 2024 യൂറോ കപ്പ് ഫുട്‌ബോളും നഷ്‌ടമാവും
വരാനിരിക്കുന്ന 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഷ്യയ്ക്ക് പങ്കെടുക്കാനാവില്ലെന്ന് സ്ഥിരീകരണം. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ഏറ്റുമുട്ടുന്ന പ്രധാന വേദി റഷ്യക്ക് നഷ്‌ടമാവുന്നത്.
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയ്ക്ക് വിലക്ക് ലഭിച്ചത്. റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനും ക്ലബ്ബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഈ വര്‍ഷം ആദ്യം തന്നെ യുവേഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2024 യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളും ടീമിന് നഷ്ടമായി. ജര്‍മനിയാണ് 2024 യൂറോകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
2022 മുതല്‍ 2024 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കി. എന്നാല്‍ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ നിയമസഹായം തേടിയിട്ടുണ്ട്. നവംബറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലും റഷ്യയ്ക്ക് വിലക്കുണ്ട്. ഈ വര്‍ഷം നടന്ന വനിതാ യൂറോ ഫുട്‌ബോളില്‍ നിന്നും റഷ്യയെ പുറത്താക്കിയിരുന്നു.