സീസണിലെ മോശം തുടക്കത്തെ തുടർന്ന് തോമസ് ടുഷലിനെ ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി
സീസണിന്റെ മോശം തുടക്കത്തെ തുടർന്ന് ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് തോമസ് ടുഷലിനെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു.ചൊവ്വാഴ്ച ഡിനാമോ സാഗ്രെബിൽ 1-0 ന് ഞെട്ടിക്കുന്ന തോൽവിയോടെയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ ആരംഭിച്ചത്.രണ്ടു തോല്‍വിയും ഒരു സമനിലയും ഉള്‍പ്പടെ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ സ്ഥാനം ആറാമത് ആണ്.
ഈ സമ്മര്‍ വിന്‍ഡോയില്‍ 250 മില്യൺ പൗണ്ടിലധികം ചിലവഴിച്ച് കൊണ്ട് ഒന്‍പത് കളിക്കാരെ ചെല്‍സി മാനെജ്മെന്റ് സൈന്‍ ചെയ്തിരുന്നു.2021 ജനുവരിയിൽ ഫ്രാങ്ക് ലാംപാർഡിന്റെ പിൻഗാമിയായി ചെല്‍സിയിലെക്ക് വന്ന ടുഷല്‍ ആ വർഷം മേയിൽ ചെൽസിയെ അവരുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.അതിനുശേഷമുള്ള പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ചെല്‍സിയുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി.ക്ലബിന്റെ ട്രാൻസ്ഫർ നയത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം ഉടമ ടോഡ് ബോഹ്‌ലിയും തോമസ് ടുഷലും തുടക്കം മുതലേ അത്ര നല്ല രസത്തില്‍ ആയിരുന്നില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നത്.തോമസ് ടുഷല്‍ മാനേജര്‍ സ്ഥാനത് ഇരിക്കുമ്പോള്‍ ക്ലബില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നാണ് ക്ലബ് മാനെജ്മെന്റ് അറിയിച്ചത്.ചാമ്പ്യന്‍സ് ലീഗ്,ക്ലബ് വേള്‍ഡ് കപ്പ്,സൂപ്പര്‍ കപ്പ് എന്നിവ നേടിയ ടുഷല്‍ ചെൽസിയുടെ ചരിത്രത്തിൽ എന്നും ഉണ്ടാകുമെന്നും ക്ലബ് അറിയിച്ചു.