ഉത്തേജക മരുന്ന് ലംഘനം; ഷൊഹിദുൽ ഇസ്ലാമിനെ സസ്പെൻഡ് ചെയ്‌ത് ബംഗ്ലാദേശ്
ഉത്തേജക മരുന്ന് ലംഘനത്തിന്റെ പേരിയിൽ പേസർ ഷൊഹിദുൽ ഇസ്ലാമിനെ സസ്പെൻഡ് ചെയ്‌ത് ബംഗ്ലാദേശ്. ഐസിസി ഉത്തേജക വിരുദ്ധ കോഡിന്റെ ആർട്ടിക്കിൾ 2.1 ലംഘനത്തെ കുറിച്ച് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് താരത്തിനെ 10 മാസത്തേക്ക് ക്രിക്കറ്റ് ബോർഡ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
27 കാരനായ പേസർ ബോളർ ബംഗ്ലാദേശിനെ ഒരു ടി20 മത്സരത്തിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ചതോടെ ഷോഹിദുലിനെ 10 മാസത്തേക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും സസ്‌പെൻഡ് ചെയ്തു. താരം ഇനി 2023 മാർച്ച് 28-നായിരിക്കും കളിക്കാൻ യോഗ്യനാവുക.
പാകിസ്ഥാൻ 3-0ന് വിജയിച്ച പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഷൊഹിദുൽ ബംഗ്ലാദേശിനായി ടി20 കുപ്പായമിടുന്നത്. കളിയിൽ ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ പരമ്പരകൾക്കായുള്ള ബംഗ്ലാദേശിന്റെ ട്രാവലിംഗ് സ്ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. വെസ്റ്റ് ഇൻഡീസിൽ നടന്നുകൊണ്ടിരിക്കുന്ന പര്യടനത്തിനുള്ള ബംഗ്ലാദേശ് ടെസ്റ്റ്, ടി20 ടീമിലും ഷൊഹിദുൽ അംഗമായിരുന്നു.