മാഴ്സെയോട് വിടപറഞ്ഞ് ക്ലബ് ഇതിഹാസമായ സൂപ്പർഗോളി സ്റ്റീവ് മൻഡാൻഡ
ഫ്രഞ്ച് ക്ലബ് മാഴ്സെയോട് വിടപറഞ്ഞ് ക്ലബ് ഇതിഹാസമായ സൂപ്പർഗോളി സ്റ്റീവ് മൻഡാൻഡ. 2007-ൽ ആദ്യമായി ടീമിലെത്തിയ താരം 613 മത്സരങ്ങൾ കളിച്ചശേഷമാണ് കുപ്പായം മാറ്റുന്നത്. 37-കാരനായ താരം ഫ്രഞ്ച് ലീഗിലെ തന്നെ റെനൈസിലേക്കാണ് കൂടുമാറുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്.
ഒളിമ്പിക് ഡി മാർസെയിൽ നിന്ന് രണ്ട് വർഷത്തെ കരാറിലാണ് ഫ്രഞ്ച് ഗോൾകീപ്പർ സ്റ്റീവ് മൻഡാൻഡയുമായി സ്റ്റേഡ് റെനൈസ് ഒപ്പുവെച്ചിരിക്കുന്നത്. മഴ്സെയ്ക്കൊപ്പം 2009-10 സീസണിലെ ലീഗ് കിരീട വിജയം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഫ്രാൻസ് ദേശീയ ടീമിൽ ഹ്യൂഗോ ലോറിസിന്റെ ദീർഘകാല ബാക്ക്-അപ്പായി ആയിരുന്നു മൻഡാൻഡുടെ കരിയർ.
ഫ്രാൻസിനായി 34 മത്സരങ്ങൾ താരം കളിച്ചിട്ടുമുണ്ട്. കൂടാതെ നാല് വർഷം മുമ്പ് റഷ്യയിൽ നടന്ന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു സ്റ്റീവ് മൻഡാൻഡ എന്നതും ശ്രദ്ധേയമാണ്. കിൻഷാസയിൽ ജനിച്ച ഗോൾ കീപ്പർ 2016-ൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ക്രിസ്റ്റൽ പാലസിൽ എത്തിയിരുന്നെങ്കിലും ഒരു വർഷത്തിന് ശേഷം താരം മാഴ്സെയിൽ തിരിച്ചെത്തുകയും ചെയ്‌തിരുന്നു.