ബട്‌ലറും ഹെറ്റ്മെയറും തകർത്താടി, ഐപിഎല്ലിൽ രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 170 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് 170 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്‌ലറുടെയും ഷിമ്രോൺ ഹെറ്റ്മെയറിന്റെയും അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്.
തുടക്കം മോശമായതാണ് റോയൽസിന് ഇന്നത്തെ മത്സരത്തിൽ കൂറ്റൻ സ്കോർ നേടാൻ കഴിയാതെ പോയതിനു പിന്നിലുള്ള കാരണം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വീ ജയ്‌സ്‌വാളിനെ നഷ്ടപ്പെട്ടതോടെ വിക്കറ്റ് വലിച്ചെറിയാതെ സൂക്ഷിച്ച് കളിച്ചതോടെ സ്കോർ വേഗം കുറയുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബട്‌ലറും ദേവ്ദത്ത് പടിക്കലും ചേർന്ന് സുരക്ഷിതമായി മുന്നോട്ടു നയിച്ചു.
എങ്കിലും 29 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും സഹിതം 37 റണ്‍സെടുത്ത പടിക്കലിനെ പത്താം ഓവറിൽ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസണും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. 8 ബോളിൽ എട്ടു റൺസെടുത്ത താരത്തെ ഹസരങ്കയാണ് പുറത്താക്കിയത്.
പിന്നീട് നാലം വിക്കറ്റിൽ ഹെറ്റ്മെയറിനെ കൂട്ടുപിടിച്ച് ബട്‌ലർ ടീമിനെ മുന്നോട്ടു നയിച്ചു. 15-ാം ഓവറിലാണ് രാജസ്ഥാന്‍ 100 കടക്കുന്നത്. പിന്നീടുള്ള ഓവറുകളിൽ ഇരുവരും തകർത്തടിച്ചതോടെ റൺ വേഗം കൂടി. ബട്‌ലര്‍ 47 പന്തില്‍ 70 റൺസും ഹെറ്റ്‌മെയര്‍ 31 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നതോടെ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 169 റൺസ് നേടുകയായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. സിറാജ് ഇന്നും നാലോവറിൽ 43 റൺസ് വഴങ്ങി മോശം ഫോം തുടർന്നു.