“ഡോൺ സിമയോണി” – ഇത് പൊരുതി നേടിയ മേൽവിലാസം
2013 – 14 സീസണിലെ ലാ ലീഗയിലേക്ക് ഒന്ന് മടങ്ങി പോകാം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കത്തി നിൽക്കുന്ന സമയം. റയലിൽ ആകട്ടെ റൊണാൾഡോയെ കൂടാതെ കാസിയസ്, പെപ്പെ, റാമോസ്, മാഴ്‌സെലോ, സാബി അലോൺസോ, ലുക്കാ മോഡ്രിച്, ഗാരെത് ബെയിൽ, ബെൻസീമ, ഡി മരിയ എന്നിവരും. ഇനി ബാഴ്സയിലോ – പുയോൾ, പിക്കെ, ബുസ്കെറ്റ്സ്, ക്സാവി, ഇനിയേസ്റ്റ, പെഡ്രോ, ഫാബ്രിഗാസ്, നെയ്മർ എന്നിവരും. അതായത് റയലിന്റെയും ബാഴ്സയുടെയും എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്ന്. എന്നാൽ അത്ലറ്റിക്കോയുടെ ക്ലബ് റെക്കോഡായ 90 പോയിന്റുമായി അവർ ആ വർഷം ലീഗ് സ്വന്തമാക്കി. അന്ന് ലോകം ചാർത്തി കൊടുത്ത പേരാണ് – ഡോൺ സിമയോണി.
ഈ സീസണിന്റെ വിജയത്തിന് 2014ന്റെ അത്രയും മാറ്റു വരില്ലെങ്കിലും ഡിയാഗോ സിമയോണി എന്ന മാനേജറിന്റെ സ്ഥിരതയുടെ വിജയമായി ഇതിനെ വിലയിരുത്തണം. റയലും ബാഴ്സയും ആഭ്യന്തരമായി വലിയ പ്രതിസന്ധി നേരിട്ടത് ഈ വിജയത്തിന്റെ അന്തസ്സ് കുറക്കാൻ ഉപയോഗിക്കാനും പാടില്ല. കാരണം തങ്ങളുടെ മികച്ച താരങ്ങൾ എല്ലാ സീസണിലും ക്ലബ് വിട്ട് പോയിട്ടും ആദ്യ മൂന്നിൽ താഴെ ഒരിക്കൽ പോലും അവർ സിമയോണിയുടെ കാലത്തു ലീഗിൽ ഫിനിഷ് ചെയ്തിട്ടില്ല. ആ സ്ഥിരതക്ക് കാലം കൊടുത്ത അംഗീകാരമാണ് ഈ ലീഗ് വിജയം. കൊറോണ വരുത്തിയ സാമ്പത്തിക മാന്ദ്യം ബാഴ്സയെക്കാളും റയലിനേക്കാളും അത്ലറ്റിക്കോയെ എങ്ങനെ ബാധിച്ചു കാണും എന്ന് ചിന്തിച്ചു നോക്കിയാൽ സിമയോണിയോടുള്ള ബഹുമാനം കൂടും.
കൂടുതൽ വർണിക്കുന്നില്ല. കണക്കുകൾ സംസാരിക്കട്ടെ