പാട്രിക് പാറ്റേഴ്‌സണ്‍ – വേഗത കൊണ്ട് ഭയം സൃഷ്ഠിച്ചവൻ
ക്രിക്കറ്റ് കളി ടെലിവിഷനില്‍ കാണാന്‍ തുടങ്ങിയ കാലത്തെ ഹീറോയായിരുന്നു കക്ഷി. വെസ്റ്റ് ഇന്‍ഡീസിന്റെ സുവര്‍ണകാലത്ത് മാല്‍കം മാര്‍ഷല്‍, കര്‍ട്‌ലി അംബ്രോസ് എന്നിവരോടൊപ്പം അവരുടെ ബൗളിങ് കുന്തമുന. ബൗളിങ് വേഗതയൊന്നും അന്ന് അളക്കാറില്ലാതിരുന്ന കാലത്ത് ബാറ്റ്‌സ്മാന്മാര്‍ നേരിടാന്‍ ഭയക്കുന്ന വേഗത. വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജെഫ് ഡുജോണ്‍ പറയുന്നത് പാറ്റേഴ്‌സണ്‍ എറിയുമ്ബോള്‍ കീപ്പ് ചെയ്യാനായിരുന്നു ഏറ്റവും ഭയമെന്നായിരുന്നു. ആന്‍ഡ്രൂ ഹഡ്‌സന്റെ ബാറ്റ് പാറ്റേഴ്‌സന്റെ ബോള്‍ കൊണ്ട് കയ്യില്‍ നിന്ന് തെറിച്ചു പോയിട്ടുണ്ട്. വേഗത മാത്രമല്ല, ഒരേ ലൈനിലും ലെങ്തിലും പന്തെറിഞ്ഞു കൊണ്ടേയിരിക്കുന്ന ബൗളിങ് യന്ത്രം. ബാറ്റ്‌സ്മന്റെ മുഖത്തേക്കെന്ന പോലെ ഒരു കാലുയര്‍ത്തിയുള്ള ബൗളിങ് ആക്ഷന്‍. മനോഹരമായ റണ്ണപ്പ്.
1992-93 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് അച്ചടക്കകാരണങ്ങളാല്‍ ഒഴിവാക്കിയ ശേഷം പാറ്റേഴ്‌സണെ വെസ്റ്റ് ഇന്‍ഡീസില്‍ ആരും കണ്ടില്ല. മനോരോഗിയായി തെരുവില്‍ അലഞ്ഞു നടന്നു. ആരോ മനോരോഗ ആശുപത്രിയിലാക്കി. 2011-ല്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഭരത് സുന്ദരേശന്‍ പാറ്റേഴ്‌സണെ കണ്ടെത്താന്‍ വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 2017- ല്‍ ആളെ കണ്ടെത്തി. തന്റെ ബൗളിംഗിനെ കുറിച്ചോ പഴയ കളികളെ കുറിച്ചോ ഒന്നും ഓര്‍മ്മയില്ലാത്ത അമ്ബത്തഞ്ചുകാരനെയാണ് ഭരത് കണ്ടെത്തിയത്.
കോടീശ്വരന്മാരായ ക്രിക്കറ്റ് താരങ്ങളുടെ ഇടയില്‍ ഓര്‍മ്മ പോലുമില്ലാതെ പാറ്റേഴ്‌സണ്‍ ഇപ്പോഴും.
കടപ്പാട് : എ ജെ അജിംസ്..