ഉനൈ എമറി – പ്രായോഗികത കർമ്മം ആകുമ്പോൾ
സീസൺ തുടങ്ങുന്നതിനുമുമ്പായി ആഴ്സണൽ 70 മില്യൺ പൗണ്ടാണ് കൈമാറ്റ വിപണിയിൽ പുതിയ താരങ്ങളെ വാങ്ങിക്കാനായി ചെലവഴിച്ചത്. മിഡ്ഫീൽഡർമാരായ ടൊറേറ, ഗുണ്ടാസി, ഡിഫൻഡർ മാരായ സോക്രട്ടീസ്സ്, ലിച്ച്സ്റ്റെയ്നർ, ഗോളിയായ ബേൺഡ് ലെനോ എന്നിവരെയാണ് ക്ലബ്ബ് സ്വന്തമാക്കിയത്. എന്നാൽ ഇതിലെല്ലാം മികച്ചതായിരുന്നു മാനേജറായി ഉനൈ എമറിയെ നിയമിച്ചത്.
ഇനി 8 കളികൾ അവശേഷിക്കേ ആഴ്സണൽ നാലാംസ്ഥാനത്താണ്. ആദ്യ 6 പ്രമുഖ ക്ലബ്ബുകളുമായി ഇനി കളിയില്ല എന്നുള്ളത് അവരെ ആദ്യ നാലിൽ എത്താൻ പ്രാപ്തരാക്കുന്നു. വളരെ ദുർബലമായ പ്രതിരോധ നിരയുമായി ഇങ്ങനെയൊരു നേട്ടം കൈവരിച്ചത് ചെറിയൊരു കാര്യമല്ല. അതുമാത്രമല്ല ആദ്യ ആറ് ക്ലബ്ബുകളും ആയിട്ടുള്ള അവരുടെ പ്രകടനം മെച്ചപ്പെട്ടിട്ടിട്ടും ഉണ്ട്. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും സൂപ്പർതാരങ്ങളായ ഓസിൽ റാംസേ എന്നിവരെ തൻറെ പദ്ധതിയുമായി കോർത്തിണക്കാൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് പദ്ധതികളെ മാറ്റാൻ വഴക്കമുള്ള വ്യക്തിയാണ് താനെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മായിട്ടുള്ള മത്സരത്തിൽ അദ്ദേഹം തെളിയിച്ചു. മാത്രമല്ല സൂപ്പർതാരങ്ങളെ കളി മോശമായാൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനും അദ്ദേഹം എപ്പോഴും ധൈര്യം കാണിക്കുന്നു.
ആദ്യ നാലിൽ സീസൺ അവസാനിപ്പിച്ചാൽ, അത് അദ്ദേഹത്തിന്റെ വലിയ ഒരു വിജയമായിരിക്കും. ചാമ്പ്യൻസ് ലീഗിനുള്ള അർഹത അടുത്ത് കൈമാറ്റ വിപണിയിൽ കൂടുതൽ നല്ല താരങ്ങളെ ക്ലബ്ബിലേക്ക് ആകർഷിക്കാനും കാരണമാകും. വേഗതയുള്ള ഒരു വിങ്ങറെയും നല്ല പ്രതിരോധകരേയുമായിരിക്കും താൻ ലക്ഷ്യം വയ്ക്കുക എന്ന് അദ്ദേഹം ഇപ്പോഴെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എല്ലാം അദ്ദേഹം ഉദ്ദേശിക്കുന്ന പോലെ സംഭവിച്ചാൽ അടുത്ത സീസണിൽ യൂറോപ്പിലെ ഒരു വൻകിട ക്ലബ്ബായ ആഴ്സനൽ മാറും എന്നുള്ളതിൽ സംശയമില്ല.