ആദ്യ ദിനം അവസാനിച്ചു. ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മുൻതൂക്കം.!
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ആദ്യ ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 227 റൺസിന് പുറത്താവുകയായിരുന്നു. 4 വിക്കറ്റ് വീതം സ്വന്തമാക്കിയ ഉമേഷ് യാദവും, രവിചന്ദ്രൻ അശ്വിനുമാണ് ബംഗ്ലാ ബാറ്റിംഗ് നിരയെ തകർക്കുന്നതിന് ചുക്കാൻ പിടിച്ചത്. ശേഷിച്ച 2 വിക്കറ്റുകൾ നേടിയത് ജയദേവ് ഉനാദ്കട്ട് ആയിരുന്നു.
ബംഗ്ലാദേശിനായി 157 പന്തിൽ 12 ഫോറുകളുടെയും, ഒരു സിക്സറിൻ്റെയും അകമ്പടിയോടെ 84 റൺസ് നേടിയ മൊമിനുൾ ഹക്കിന് മാത്രമാണ് മികച്ചൊരു ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. കൂടാതെ മുഷ്ഫിക്കർ 26 (46), ലിട്ടൺ 25 (26), ഷാൻ്റോ 24 (57) തുടങ്ങിയവർക്ക് മാത്രമാണ് 20ന് മുകളിൽ സ്കോർ ചെയ്യാനായത്. അങ്ങനെ 73.5 ഓവർ പൂർത്തിയായപ്പോൾ ബംഗ്ലാദേശിൻ്റെ പോരാട്ടം 227 റൺസിന് അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഇന്ത്യ 8 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസുമായി ആദ്യദിനം കളിയവസാനിപ്പിച്ചു.
14 റൺസ് നേടിയ ഗില്ലും, 3 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലുമാണ് ക്രീസിൽ. 208 റൺസ് കൂടി കൂട്ടിച്ചേർക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടുവാൻ കഴിയും.