ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് നാളെ മുതൽ; രോഹിത് ശർമ ഉണ്ടാകില്ല.!
ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാകുകയാണ്. ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. പരിക്ക് ഭേദമാകാത്തതിനാൽ ക്യാപ്റ്റൻ രോഹിത് ശർമ ഈയൊരു മത്സരത്തിലും ഉണ്ടാവില്ല. രാഹുൽ തന്നെയാകും രണ്ടാം ടെസ്റ്റിലും ടീമിനെ നയിക്കുക. ഒപ്പം പേസ് ബൗളർ നവ്ദീപ് സൈനിയും പരിക്കിൻ്റെ പിടിയിൽ ആയതിനാൽ മത്സരത്തിൽ ഉണ്ടാവില്ല. നിലവിൽ 2 മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുമ്പിലാണ്. അതുകൊണ്ടുതന്നെ ഈയൊരു മത്സരം സമനിലയിൽ കലാശിച്ചാലും ഇന്ത്യയ്ക്ക് പരമ്പര നേടുവാൻ കഴിയും.
കഴിഞ്ഞ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ചെതേശ്വർ പുജാരയും, കുൽദീപ് യാദവും, ശുഭ്മാൻ ഗില്ലും, ശ്രേയസ് അയ്യരുമെല്ലാം നാളെയും മിന്നിയാൽ ഇന്ത്യയ്ക്ക് അനായാസം വിജയം സ്വന്തമാക്കാൻ കഴിയും. ഒപ്പം ടെസ്റ്റിലെ പഴയ ഫോം വീണ്ടെടുക്കാൻ കോഹ്‌ലിക്കും സാധിച്ചാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. മറുവശത്ത് എങ്ങനെയും ഈയൊരു മത്സരം വിജയിച്ചുകൊണ്ട് പരമ്പര സമനിലയിൽ ആക്കുവാൻ ആകും ബംഗ്ലാദേശ് ശ്രമിക്കുക.
രോഹിത് ശർമയുടെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ആണ് നാളെയും താരത്തിൻ്റെ സേവനം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. ആദ്യ ടെസ്റ്റിൽ ഇറങ്ങിയ അതേടീമിനെ തന്നെയാവും ഇന്ത്യ രണ്ടാം ടെസ്റ്റിലും ഇറക്കുവാൻ കൂടുതൽ സാധ്യത. ബംഗ്ലാ നിരയിൽ ഒരുപക്ഷേ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.