ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ഹാരിസ് റൗഫിനെ ഒഴിവാക്കി പാകിസ്ഥാൻ
പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ഔദ്യോഗികമായി ഒഴിവാക്കി. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ ത്രീ ലയൺസിനെതിരായ റെഡ്-ബോൾ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ച ഹാരിസിന് പരിക്കേറ്റതോടെയാണ് വരാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത്.
റാവൽപിണ്ടിയിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഫീൽഡ് ചെയ്യുന്നതിനിടെയാണ് പേസർ പന്തിൽ ചവിട്ടി മറിഞ്ഞു വീഴുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്‌തതും. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രാദേശിക ആശുപത്രിയിൽ ഹാരിസ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗിന് (എംആർഐ) വിധേയനായതിനാൽ മത്സരത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഫീൽഡിംഗിന് ഇറങ്ങിയതുമില്ല.
സ്ക്വാഡിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതോടെ, രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സമാനമായ ഒരു പകരക്കാരനെ പാകിസ്ഥാൻ ഉൾപ്പെടുത്തിയേക്കും. പരിക്കേറ്റ താരത്തിന് പകരക്കാരനെ കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും ഫഹീം അഷ്‌റഫിനെയോ മുഹമ്മദ് നവാസിനേയോ ഹാരിസിന് പകരക്കാരനായി മുളട്ടാൻ ടെസ്റ്റിൽ തെരഞ്ഞെടുത്തേക്കും.