സഞ്ജു സാംസനെ പരിഗണിക്കാത്തതിൽ വിമർശനവുമായി മുൻതാരം രംഗത്ത്
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിൽ ഉള്ള മലയാളി താരം സഞ്ജു സാംസനെ പരിഗണിക്കാത്തതിൽ വിമർശനവുമായി ന്യൂസീലൻഡ് മുൻ ഫാസ്റ്റ് ബോളർ സൈമൺ ഡൗൾ. സഞ്ജുവിനെ പോലെ മികച്ച താരമുള്ളപ്പോൾ എന്തിനാണ് രജത് പാട്ടിദാറിനെ പോലെയുള്ള താരത്തിനെ പരിഗണിക്കുന്നതെന്നു സൈമൺ ഡൗൾ ചോദിച്ചു.
ഒക്ടോബറില്‍ നടന്ന ദക്ഷിണാഫ്രിക്കയ‌്ക്കെതിരായ ഏകദിന പരമ്പരയിലാണ് രജത് പാട്ടിദാറിനെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഒരു മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിച്ചില്ല. ന്യൂസീലൻഡിനെതിരായ ഏകദിന–ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആറ് കളികളിൽ ഒന്നിൽ മാത്രമാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്.
രജത് പാട്ടിദാറിനെ പരിഗണിക്കണമെന്ന് താത്‌പര്യമുണ്ടാകും. അതൊന്നും സഞ്ജുവിനെ പോലെയുള്ള താരത്തെ തഴയുന്നതിനുള്ള കാരണമല്ലെന്നു സൈമൺ ഡൗൾ അഭിപ്രായപ്പെട്ടു. പരിമിതമായ അവസരങ്ങൾ ഉപയോഗപ്പെടുത്തി മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും സഞ്ജുവിനെ തഴയുന്ന സമീപനമാണ് ടീം ഇന്ത്യയുടേതെന്നും മുൻ താരം വിമർശനം ഉന്നയിച്ചു. മോശം ഫോമിൽ തുടരുന്ന ഋഷഭ് പന്തിനായി സഞ്ജുവിനെ ഒഴിവാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സഞ്ജുവിനു പിന്തുണയുമായി ഡൗൾ എത്തിയത്.