ശ്രീലങ്കക്കെതിരായ ടി20 പരമ്പര: രോഹിത്ത്, കോലി എന്നിവരെ ഒഴിവാക്കിയേക്കും
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത്ത് ശർമയേയും വിരാട് കോലിയെയും കളിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഉപനായകനായ കെഎൽ രാഹുലിനും പരമ്പര നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ടി20 ക്രിക്കറ്റില്‍ തലമുറമാറ്റമെന്ന തീരുമാനം കടുപ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി ബിസിസിഐ എടുക്കുന്ന തീരുമാനമാണിത് എന്നാണ് നിഗമനം.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അവുവദിച്ച നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവരെ ജനുവരിയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കും പരിഗണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിവാഹിതനാവുന്നതിനാല്‍ രാഹുലും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടാവില്ല.
ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ അനൗദ്യോഗികമായി സിനീയര്‍ താരങ്ങളെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചുമതലയേല്‍ക്കുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. ഏകദിന ലോകകപ്പിന് മുമ്പ് ആകെ ഒമ്പത് ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ ഷെഡ്യൂളിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ടി20യില്‍ ഇനി ഇന്ത്യയെ നയിക്കേണ്ടത് എന്ന കാര്യത്തില്‍ ബിസിസിഐ തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട വാർത്തകളും പുറത്തുവരുന്നുണ്ട്.