ഒരോവറില്‍ ഏഴ് സിക്‌സുകളോടെ 43 റൺസ്, കൂട്ടിന് ഇരട്ട സെഞ്ചുറിയും; പുതിയ റെക്കോർഡുകളുമായി ഗെയ്‌ക്‌വാദ്
വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദ്. ഉത്തര്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്‌സറുകളാണ് ഗെയ്‌ക്‌വാദ് അടിച്ചെടുത്തത്. മത്സരത്തില്‍ താരം ഇരട്ട സെഞ്ചുറിയും (220) കണ്ടെത്തി. ശിവ സിംഗിന്‍റെ ഒരോവറില്‍ ഏഴ് സിക്‌സുകളോടെ 43 റണ്‍സ് നേടിയ റുതുരാജ് ഓപ്പണറായിറങ്ങി 159 പന്തില്‍ പുറത്താകാതെ 220* റണ്‍സ് നേടിയപ്പോള്‍ മഹാരാഷ്‌ട്ര 50 ഓവറില്‍ 330-5 എന്ന കൂറ്റന്‍ സ്കോറിലെത്തി. 10 ഫോറും 16 സിക്‌സറുകളും റുതുരാജ് ഗെയ്‌ക്‌വാദ് പറത്തി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്‌സറുകള്‍ അടിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 2013-ലെ ധാക്ക പ്രീമിയര്‍ ഡിവിഷന്‍ മത്സരത്തില്‍ ഒരോവറില്‍ 39 റണ്‍സ് നേടിയ സിംബാബ്‌വേയുടെ എല്‍ട്ടണ്‍ ചിഗുംബരയുടെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. മത്സരത്തില്‍ ആകെ 16 സിക്‌സറുകളാണ് താരം നേടിയത്. ഇതോടെ ഒരു ലിസ്റ്റ് എ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിക്കുന്ന താരം എന്ന റെക്കോഡില്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പമെത്താനും ഋതുരാജിന് കഴിഞ്ഞു.