ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.!
ലോകകപ്പ് ഫൈനലിൽ പാകിസ്താൻ്റെ എതിരാളികളെ ഇന്നറിയാം. ഉച്ചതിരിഞ്ഞ് 1.30 ന് അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. രോഹിത് ശർമയ്ക്ക് കീഴിൽ രണ്ടാം ടി20 കിരീടം സ്വപ്നം കണ്ടുവന്ന ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇന്ന് വിജയം കൂടിയേ തീരൂ. ഗ്രൂപ്പ് 2 ൽ നിന്നും 8 പോയിൻ്റുമായി ടേബിൾ ടോപ്പേഴ്സ് ആയിക്കൊണ്ടാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. അതേസമയം ഗ്രൂപ്പ് 1 ൽ ന്യൂസീലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിബർത്ത് ഉറപ്പിച്ചത്. എന്തായാലും അത്യന്തം വാശിയേറിയ ഒരു പോരാട്ടം തന്നെ നമുക്ക് കാണുവാൻ സാധിക്കും. സൂര്യകുമാർ യാദവിൻ്റെ ബാറ്റിങ്ങിൽ ആണ് ഓരോ ആരാധകൻ്റെയും പ്രതീക്ഷ. താരം ഇന്നും ഫോം കണ്ടെത്തിയാൽ ഇംഗ്ലണ്ട് നന്നേ വിയർക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കൂടാതെ കോഹ്ലിയുടെ ഫോമും ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്. അതോടൊപ്പം രാഹുലും, രോഹിതും, പാണ്ഡ്യയുമെല്ലാം ഇന്ന് അവസരത്തിനൊത്ത് ഉയർന്നാൽ ഇന്ത്യ അനായാസം ഫൈനലിൽ എത്തുമെന്ന് ഉറപ്പ്.
മറുവശത്ത് കൂറ്റൻ അടികൾക്ക് പേരുകേട്ട ടീം ആണ് ഇംഗ്ലണ്ട്. ബട്ട്ലർ, ഹെയ്ൽസ്, സ്റ്റോക്സ്, അലി, ബ്രൂക്ക്സ്, ലിവിങ്സ്റ്റൺ, കുറാൻ അങ്ങനെ നീളുന്നതാണ് ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബാറ്റിംഗ് നിര. അതുകൊണ്ടുതന്നെ 190 ന് മുകളിൽ സ്കോർ ചെയ്താലും ഇന്ത്യ നന്നേ പണി പെടേണ്ടിവരും വിജയം ഉറപ്പിക്കാൻ. ബോളിങ്ങിൽ അർഷ്ദീപും, ഭുവിയുമെല്ലാം മികച്ച രീതിയിൽ തന്നെ പന്ത് എറിയുന്നുണ്ട്. ഭുവിക്ക് മുന്നിൽ ബട്ട്ലർ ഇന്നും പതറുമോയെന്ന് നമുക്ക് കണ്ടുതന്നെയറിയാം. അതേ സമയം മറുവശത്ത് മാർക്ക് വുഡിൻ്റെ 150 km ന് മുകളിൽ വേഗതയുള്ള പന്തുകളെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. കൂടെ വോക്സും, കുറാനും, റഷീദും ഒക്കെ ചേരുമ്പോൾ ഇരുടീമുകളും ബലാബലത്തിൽ തുല്യരാകും. എന്തായാലും ആരാകും പാകിസ്താനെ നേരിടാൻ ഫൈനൽ ടിക്കറ്റ് എടുക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.