സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം
ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 40 റണ്‍സെടുത്ത പാതും നിസങ്കയാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ (5) രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും ധനഞ്ജയ ഡിസില്‍വയും നിസങ്കയും ചേര്‍ന്ന് ലങ്കയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 12-ാം ഓവറില്‍ 75 റൺസിൽ ടീമിനെ എത്തിച്ചു. 26 റണ്‍സെടുത്ത ഡിസില്‍വയെ മടക്കി ആഷ്ടണ്‍ അഗര്‍ ആണ് ഓസീസിന് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ 45 പന്തില്‍ 40 റണ്‍സെടുത്ത നിസങ്ക റൺഔട്ടായത് ലങ്കയ്ക്ക് തിരിച്ചടിയായി.
25 പന്തില്‍ 38 റൺസുമായി ചരിത് അസലങ്ക പൊരുതി നിന്നെങ്കിലും പിന്നീട് എത്തിയവരാരും പിടിച്ചു നില്‍ക്കാഞ്ഞത് ഏഷ്യൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയായി. പതിനഞ്ചാം ഓവറില്‍ ലങ്ക 100 കടന്നതിന് പിന്നാലെ ഭാനുക രജപക്സ(7), ക്യാപ്റ്റന്‍ ദാസുന്‍ ഷനക((3), വാനിന്ദു ഹസരങ്ക(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 97-2ല്‍ നിന്ന് ലങ്ക 120-6ലേക്ക് കൂപ്പു കുത്തി. പാറ്റ് കമിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ നേടിയ 20 റണ്‍സ് അടക്കം അവസാന നാലോവറില്‍ 46 റണ്‍സ് നേടിയാണ് ലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്.