സ്കോട്‌ലന്‍ഡിനെ തകർത്ത് സിംബാബ്‌വെ സൂപ്പര്‍ 12-ലേക്ക്
ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ അഴസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ 5 വിക്കറ്റിന് തകര്‍ത്ത് സിംബാബ്‌വെ സൂപ്പര്‍ 12ലെ അവസാന ടീമായി. ബി ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായ സിംബാബ്‌വെ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് മത്സരിക്കുക.
നിര്‍ണായക പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം സിംബാബ്‌വെ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 58 റണ്‍സെടുത്ത ക്രെയ്‌ഗ് ഇര്‍വിനാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. സ്കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. 7-2ലേക്കും 42-3ലേക്കും വീണ സിംബാബ്‌വെയെ സിക്കന്ദര്‍ റാസയും (40), ക്രെയ്ഗ് ഇര്‍വിന്‍ (58) എന്നിവരുടെ പോരാട്ടമികവില്‍ ലക്ഷ്യത്തിലെത്തി.
ലക്ഷ്യത്തിന് അടുത്തെത്തിയപ്പോള്‍ ഇര്‍വിനും റാസയും മടങ്ങിയത് സിംബാബ്‌വെയെ നേരിയ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും മിള്‍ട്ടണ്‍ ഷുംബയും (11), റയാന്‍ ബേളും (9) ചേര്‍ന്ന് സിംബാബ്‌വെയെ ലക്ഷ്യത്തിലെത്തിച്ചു. സൂപ്പര്‍ 12ല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, സിംബാബ്‌വെ എന്നിങ്ങനെയാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകള്‍. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, അഫ്ഗാനിസഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.