വിജയവഴിയില്‍ തിരിച്ചെത്തി വിൻഡീസ്, സിംബാബ്‌വെക്കെതിരെ ജയം
ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി രണ്ട് തവണ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയെ 31 റണ്‍സിന് വീഴ്ത്തി വിന്‍ഡീസ് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി.
വിന്‍ഡീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ സിംബാബ്‌വെ 18.2 ഓവറില്‍ 122 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിംബാബ്‌വെക്ക് ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് അടിതെറ്റിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വെസ്‌ലി മദെവെരെയും(27), ക്യാപ്റ്റന്‍ റെഗിസ് ചകാബ്‌വയും(13) 29 റണ്‍സടിച്ചു.
എന്നാല്‍ വെസ്‌ലിയെ ജേസണ്‍ ഹോള്‍ഡറും ചകാബ്‌വയെ അല്‍സാരി ജോസഫും പുറത്താക്കിയതോടെ സിംബാബ്‌വെയുടെ നടുവൊടിഞ്ഞു. ടോണി മുന്യോംഗ(2), സീന്‍ വില്യംസ്(1), സിക്കന്ദര്‍ റാസ(14), മിള്‍ട്ടണ്‍ ഷുംബ(2) എന്നിവര്‍ പൊരുതാതെ മടങ്ങിയപ്പോള്‍ 79-6ലേക്ക് സിംബാബ്‌വെ തകര്‍ന്നടിഞ്ഞു. വാലറ്റത്ത് ലൂക്ക് ജോങ്‌വെയും(22 പന്തില്‍ 29) റിയാന്‍ ബേളും(17) നടത്തിയ പോരാട്ടം സിംബാബ്‌വെക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ബേളിനെ ഹോള്‍ഡറും ജോങ്‌വെയെ അല്‍സാരി ജോസഫും മടക്കിയതോടെ സിംബാബ്‌വെ തോൽവി സമ്മതിക്കുകയായിരുന്നു.