സന്നാഹ മത്സരത്തിൽ ഓസീസിനെതിരെ കിടിലൻ വിജയവുമായി ടീം ഇന്ത്യ
ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ കിടിലൻ വിജയവുമായി ടീം ഇന്ത്യ. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യ 6 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180-ല്‍ ഓള്‍ഔട്ടായി.
മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ഷമി 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും ഓസീസിന് നല്‍കിയത്. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മാര്‍ഷ് 18 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്തു.
ഫിഞ്ച് 76 (54), മിച്ചല്‍ മാര്‍ഷ് 35 (18) റൺസെടുത്താണ് പുറത്തായത്.
സ്റ്റീവന്‍ സ്മിത്ത് 11 (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ 23 (16) എന്നിങ്ങനെയാണ് പിന്നീട് വന്ന ബാറ്റര്‍മാരുടെ സ്‌കോര്‍. അവസാന രണ്ടോവറില്‍ ഓസീസ് ബാറ്റര്‍മാര്‍ ഡഗ് ഔട്ടിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. മാര്‍ക്കസ് സ്‌റ്റോയിനിസ് 7(7), ടിം ഡേവിഡ് 5(2), ജോഷ് ഇംഗ്ലിസ് 1(3), പാറ്റ് ക്മമിന്‍സ് 7(6), ആഷ്ടണ്‍ ആഗര്‍ 0(1), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 0(1) മിച്ചല്‍ സ്റ്റാര്‍ക്ക് 0*(0) പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ഒരോവര്‍ മാത്രമെറിഞ്ഞ ഷമി നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.