ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക, ഫൈനലിൽ എതിരാളി ഇന്ത്യ
വനിതാ ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഒമ്പത് റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒക്ടോബര്‍ 15 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ശ്രീലങ്കയ്ക്ക് സാധിച്ചുവെന്നതും ശ്രദ്ധേയമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഹര്‍ഷിത മാധവിയാണ് 36 റണ്‍സടിച്ച് ടോപ് സ്കോററായത്. അനുഷിക സഞ്ജീവനി 26 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (41 പന്തില്‍ 42) റണ്‍സടിച്ച് പാക്കിസ്ഥാന്‍റെ ടോപ് സ്കോററായി. നിദാ ദറിന്‍റെ പോരാട്ടം (26 പന്തില്‍ 26) വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ റണ്ണൗട്ടായത് പാകിസ്ഥാന് കനത്ത പ്രഹരമായി.
ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര രണ്ട് വിക്കറ്റെടുത്തപ്പോള്‍ കവിഷ ദില്‍ഹാരി, സുഗന്ധിക കുമാരി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ 41 റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു.