രണ്ടാം ടി20യിലും വിജയം, ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ടി20യില്‍ എട്ട് റണ്‍സിന് ജയിച്ചാണ് ഇംഗ്ലീഷ് ടീം പരമ്പര കൈപ്പിടിയിലാക്കിയത്. രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടുകയായിരുന്നു.
മറുപടി ബാറ്റിംഗില്‍ ഓസീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സാം കറനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. 29 പന്തില്‍ 45 റൺസെടുത്ത മിച്ചല്‍ മാര്‍ഷ് 23 പന്തില്‍ 23 റൺസെടുത്ത ടിം ഡേവിഡ് എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.
ഭേദപ്പെട്ട വിജയലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. 22 റണ്‍സ് മാത്രമുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ച് (13), ഡേവിഡ് വാര്‍ണര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ സന്ദർശകർക്ക് നഷ്ടമായി. എട്ടാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (8) മടങ്ങിയതോടെ ഓസീസ് മൂന്നിന് 51 എന്ന പരിതാപകരമായ നിലയിലായി. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസ് മാര്‍ഷ് സഖ്യം ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റോയിനിസിനെ പുറത്താക്കി കറന്‍ ബ്രേക്ക് ത്രൂ നൽകി.
അവസാന ഓവറില്‍ 22 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാറ്റ് കമ്മിന്‍സ് (18) ആദ്യ പന്തില്‍ സിക്‌സ് നേടിയെങ്കിലും പിന്നീട് കറന്റെ കൃത്യതയ്ക്ക് മുന്നില്‍ റണ്‍ നേടാനായില്ല. മാത്യു വെയ്ഡ് (10) പുറത്താവാതെ നിന്നു. കറന് പുറമെ ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, റീസെ ടോപ്‌ലി ഓരോ വിക്കറ്റ് വീഴ്ത്തി.