ക്യാച്ചെടുക്കാൻ പാഞ്ഞെത്തിയ മാര്‍ക്ക് വുഡിനെ തടഞ്ഞ് മാത്യു വെയ്ഡ്; ക്രിക്കറ്റിലെ പുതിയ വിവാദം
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിനിടെ വിവാദത്തിലകപ്പെട്ട് ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ്. ക്യാച്ചെടുക്കാനായി വന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡിനെ തടഞ്ഞതിനെത്തുടര്‍ന്നാണ് ഓസീസ് താരം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മത്സരത്തിന്റെ 17-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. മാര്‍ക്ക് വുഡ് വെയ്ഡിനെതിരേ ഷോര്‍ട്ട് പിച്ച് ബോള്‍ ചെയ്തു. പന്ത് പ്രതിരോധിക്കുന്നതില്‍ വെയ്ഡ് പരാജയപ്പെട്ടു. ഇതോടെ താരത്തിന്റെ ബാറ്റിലുരസിയ പന്ത് ഉയര്‍ന്നുപൊങ്ങി. ഇത് കൈക്കലാക്കാനായി വുഡ് ഓടിവരികയായിരുന്നു
എന്നാല്‍ തന്റെ അടുത്തേക്ക് ഓടിവന്ന വുഡിനെ വെയ്ഡ് തള്ളിമാറ്റി. ഇതോടെ വുഡിന് ക്യാച്ച് നഷ്ടമാകുകയും ചെയ്തു. വെയ്ഡിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. വെയ്ഡിനെതിരേ അപ്പീല്‍ നല്കിയിരുന്നെങ്കില് താരം പുറത്തായേനേ. എന്നാല്‍ ഇംഗ്ലണ്ട് അത് ചെയ്തില്ല. പന്തിലേക്ക് ശ്രദ്ധിച്ചതിനാല്‍ വെയ്ഡ് വുഡിനെ തടഞ്ഞത് കണ്ടില്ല എന്നായിരുന്നു ഇംഗ്ലണ്ട് നായകന് ബട്ലര് പറഞ്ഞത്.
മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ എട്ടുറണ്‍സിന് പരാജയപ്പെടുത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് 200 റണ്‍സ് മാത്രമെടുക്കാനാണായത്.






































